ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നതിനുള്ള പുനർനാമകരണ ബില്ലിന് രാഷ്ട്രപതിയുടെ ഔദ്യോഗിക അംഗീകാരം. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. പാർലമെന്റിന്റെ ഇരുസഭകളായ ലോക്‌സഭയും രാജ്യസഭയും നേരത്തെ തന്നെ ഈ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
തുടർനടപടികൾ പൂർത്തിയാകുന്നതോടെ എല്ലാ സർക്കാർ രേഖകളിലും 'കേരള' എന്നതിന് പകരമായി 'കേരളം' എന്ന് രേഖപ്പെടുത്തും. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലെ ഔദ്യോഗിക രേഖകളിലും 'Government of Kerala' എന്നതിന് പകരം 'Government of Keralam' എന്ന് തിരുത്തി ഉപയോഗിച്ചു തുടങ്ങും. പേരുമാറ്റം സംബന്ധിച്ച് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം 2024 ജൂണിലായിരുന്നു കേരള സർക്കാർ കേന്ദ്രത്തിന് കൈമാറിയത്. ഇതിന് പിന്നാലെയാണ് ലോക്‌സഭയും രാജ്യസഭയും ബിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്.





