എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ചും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. തന്നെ കാണാനെത്തുന്നവരോട് അതീവ മാന്യമായി ഇടപെടുന്ന ജി. സുകുമാരൻ നായർ കേരളത്തിന്റെ വലിയൊരു സ്വത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോരുത്തർക്കും ഓരോ രീതികളാണുള്ളതെന്നും, സുകുമാരൻ നായരെ തരംതാഴ്ത്തി അപമാനിക്കാൻ ബോധപൂർവ്വമായ നീചശ്രമങ്ങളാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
കെ.പി.സി.സി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കി. ജനപ്രതിനിധികൾ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും എം.പിമാർക്കും എം.എൽ.എമാർക്കും പ്രസിഡന്റ് പദവി വഹിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് കെ. സുധാകരൻ എം.പി ആയിരിക്കെ തന്നെയാണ് അധ്യക്ഷസ്ഥാനം വഹിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച് പരസ്യ വെല്ലുവിളിയുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ആരോപണങ്ങൾ തുടരുകയാണെങ്കിൽ ഇതിന്റെ തെളിവുകൾ പുറത്തുവിടുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. എന്നാൽ ഈ വിഷയത്തിൽ ഗണേഷ് കുമാറിന് മറുപടി നൽകേണ്ടതില്ലെന്നാണ് സുകുമാരൻ നായരുടെ തീരുമാനം. ഇതിനിടെ, ഗണേഷ് കുമാറിനെ എൻ.എസ്.എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.





