കൊച്ചി: പൂഞ്ഞാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നാലരക്കോടി രൂപ ചെലവിട്ടെന്ന തന്റെ മുൻ പ്രസ്താവനയിൽ വിശദീകരണവുമായി മുതിർന്ന നേതാവ് പി.സി. ജോർജ്. തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് തനിക്ക് യാതൊരുവിധ ധാരണയുമില്ലെന്നും, മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് തീർച്ചപ്പെടുത്തിയിരുന്ന തന്നെ നേതൃത്വം നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കളാണ് 4.45 കോടി രൂപ ലഭിച്ചുവെന്ന വിവരം തന്നോട് പറഞ്ഞതെന്നും, അതാണ് താൻ വേദിയിൽ പ്രസംഗിച്ചതെന്നും പി.സി. ജോർജ് പറഞ്ഞു. പിന്നീട് പാർട്ടി നേതൃത്വം വിഷയത്തിൽ നേരിട്ട് സംസാരിക്കുകയും കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്തുകയും ചെയ്തു. തനിക്കായി 40 ലക്ഷം രൂപ പോലും ചെലവായിട്ടില്ലെന്നും എരുമേലിയിലെ വേദിയിൽ താൻ പറഞ്ഞത് തെറ്റായിപ്പോയെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
കാരണമില്ലാതെ ബി.ജെ.പിയിൽ ചേർന്ന വ്യക്തിയല്ല താനെന്നും, തന്റെ ജീവൻ രക്ഷിക്കാൻ എത്തിയത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം തീവ്രവാദികൾ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് ഘട്ടങ്ങളിലും രക്ഷകരായത് ബി.ജെ.പിയും ആർ.എസ്.എസുമാണ്. തന്നെ സംരക്ഷിച്ചതിലുള്ള സ്നേഹം കൊണ്ടാണ് പാർട്ടിയിൽ ചേർന്നത്. ഇനി പാർട്ടി മാറുന്ന പ്രശ്നമേ ഉദിക്കുന്നില്ല. തനിക്ക് ഒരൊറ്റ തന്തയേ ഉള്ളൂവെന്നും അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയാണെന്നും, ആ നിലപാടിൽ മാറ്റമില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.





