കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന് സ്വയം അവകാശപ്പെടുന്നയാൾ ഉൾപ്പെട്ട കാസർകോട്ടെ എം.ഡി.എം.എ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവുകൾ ലഭിച്ചത്. പ്രതികൾ ബെംഗളൂരുവിലേക്ക് വൻതോതിൽ പണം അയച്ചതായും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം ഇത്തരത്തിൽ 49 ലക്ഷം രൂപയുടെ അക്കൗണ്ട് ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
കേസിലെ പ്രതികളായ മുഹമ്മദ് ഹുസൈൻ, സൈനുൽ ആബിദ്, അബ്ദുൾ സലാം എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ബെംഗളൂരു സ്വദേശിയായ റിയ എന്ന യുവതിയുടെ രണ്ട് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയിട്ടുള്ളത്. ലഹരിക്കടത്തിനായി പ്രതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുനൽകിയത് റിയയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. നൈജീരിയൻ ലഹരിസംഘത്തിൽ നിന്ന് എം.ഡി.എം.എ വാങ്ങുന്ന സമയത്ത് റിയയും ഒപ്പമുണ്ടായിരുന്നു. ഇടനിലക്കാരൊന്നുമില്ലാതെ നേരിട്ടായിരുന്നു നൈജീരിയൻ സംഘവുമായി ആബിദ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.
ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസ് മാർഗ്ഗമാണ് ഇവർ എം.ഡി.എം.എ എറണാകുളത്ത് എത്തിച്ചതെന്നാണ് കണ്ടെത്തൽ. ഒപ്പം പ്രതികളുടെ വിദേശയാത്രകളെക്കുറിച്ചും പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിൽ അബ്ദുൾ സലാം കഴിഞ്ഞ ഒരു വർഷത്തിനിടെ തായ്‌ലൻഡ്, മലേഷ്യ, യു.എ.ഇ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് നിരവധി തവണ യാത്രകൾ നടത്തിയിട്ടുണ്ട്. ഈ യാത്രകളെല്ലാം ലഹരി വ്യാപാരത്തിന്റെ ഭാഗമായിരുന്നോ എന്നാണ് സംശയിക്കുന്നത്. കൂടാതെ, വിദേശത്ത് ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസ് പെരുമ്പാവൂരിന്റെ ലഹരി ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. അനസ് പെരുമ്പാവൂരിന്റെ സംഘത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് അബ്ദുൾ സലാം. അതേസമയം, സൈബർ തട്ടിപ്പുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ സൈനുൽ ആബിദിന്റെ മുൻകാല കേസ് വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.





