കൊച്ചി: സംഘടനാ ഭാരവാഹിത്വവും ചുമതലകളും രാജിവെച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നടൻ ദേവൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതുകൊണ്ടല്ല, മറിച്ച് പാർട്ടിയിലെ നിരന്തരമായ അവഗണനകളിൽ മനംമടുത്താണ് താൻ പടിയിറങ്ങിയതെന്ന് അദ്ദേഹം റിപ്പോർട്ടർ ടി.വിയോട് വ്യക്തമാക്കി. നേതൃത്വം തന്റെ ഭാഗം കേൾക്കാൻ പോലും കൂട്ടാക്കിയില്ലെന്നും, ഈ തീരുമാനം അപ്രതീക്ഷിതമായി എടുത്തതല്ലെന്നും ആറുമാസം മുമ്പേ ആലോചിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജിവാർത്ത പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പെട്ടെന്നുള്ള ഒന്നായി തോന്നാമെങ്കിലും തന്നെ സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പേ നിശ്ചയിച്ച കാര്യമാണ്. രാജിതീരുമാനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും അവരെ ഫോണിൽ പോലും ലഭ്യമായിരുന്നില്ല. അയച്ച സന്ദേശങ്ങൾക്ക് മറുപടി തരാൻ പോലും നേതാക്കൾ തയ്യാറായില്ലെന്നും ദേവൻ വെളിപ്പെടുത്തി.
പാർട്ടിയിൽ ഏതെങ്കിലും സ്ഥാനമാനങ്ങൾ മാത്രം ലക്ഷ്യമിട്ട് നിൽക്കുന്നവരാണെങ്കിൽ ഇത്തരം അവഗണനകൾ സഹിച്ച് എങ്ങനെയെങ്കിലും അവിടെ കടിച്ചുതൂങ്ങുമായിരുന്നു. എന്നാൽ അത്തരം രീതികളോട് പൊരുത്തപ്പെടാൻ തനിക്ക് സാധിക്കില്ല. താൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് കടന്നുവരുമ്പോൾ തന്റെ പശ്ചാത്തലവും സാധ്യതകളും തിരിച്ചറിയേണ്ട ബാധ്യത നേതൃത്വത്തിനുണ്ട്. സ്ഥാനമോഹിയായി ചാടിവീണ് ബി.ജെ.പിയിലെത്തിയ ആളല്ല താൻ. തനിക്ക് പ്രവർത്തിക്കാനുള്ള രാഷ്ട്രീയ ഇടവും അതിനനുസരിച്ച സംവിധാനവുമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.ജെ.പി. ഹൈന്ദവ സമൂഹത്തിൽപ്പോലും പാർട്ടിയെക്കുറിച്ച് ഭീതി നിലനിൽക്കുന്നുണ്ട്. ഈ അകൽച്ചയും പേടിയും മാറ്റിയെടുക്കാതെ കേരളത്തിൽ ബി.ജെ.പിക്ക് വേരുറപ്പിക്കാൻ സാധിക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നൽകിയപ്പോൾ തന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് നേതൃത്വത്തോട് ചോദിച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. പ്രവർത്തിക്കാനുള്ള യാതൊരു അധികാരവും നൽകിയില്ല. പൊതുജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെങ്കിലും തന്റെ പാർട്ടിയെ അവർക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ്. 2021-ൽ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏത് സീറ്റാണ് ആവശ്യമെന്നാണ് അദ്ദേഹം ചോദിച്ചത്. തന്നെ കേവലമൊരു സീറ്റ് മോഹിയായി അവർ തെറ്റിദ്ധരിക്കുകയാണുണ്ടായതെന്നും ആ അനുഭവം വലിയ വിഷമമുണ്ടാക്കിയെന്നും ദേവൻ കൂട്ടിച്ചേർത്തു.





