കോട്ടയം: എക്സൈസ് സംഘം അതിരാവിലെ എത്തി പൂട്ടി സീൽ ചെയ്ത ബാർ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി വൈകുന്നേരത്തോടെ വീണ്ടും തുറന്നുപ്രവർത്തിച്ച സംഭവത്തിൽ കർശന നടപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. കോട്ടയം മണർകാട് പ്രവർത്തിക്കുന്ന രാജ് റീഗൽ ബാറിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ചുമതലയിലുണ്ടായിരുന്ന ഫീൽഡ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ബാർ വീണ്ടും തുറക്കാൻ ഇടയാക്കിയതെന്ന് വിലയിരുത്തിയ മന്ത്രി, ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
വിഷയത്തിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും, സമാന സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കർശനമായി ഉറപ്പുവരുത്തണമെന്നും മന്ത്രി കമ്മീഷണറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബാറുകൾക്കായി നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാതെ കോട്ടയം ജില്ലയിലെ ബാറുകൾ അതിരാവിലെ മുതൽ പ്രവർത്തിക്കുന്നതിനെതിരെ നേരത്തെ തന്നെ മന്ത്രി എം. ലിജു രംഗത്തെത്തുകയും, ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം പുലർച്ചെ മണർകാട്ടെ രാജ് റീഗൽ ബാറിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
പുലർച്ചെ അഞ്ച് മണി മുതൽ ബാറിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു എക്സൈസ് സംഘം ബാർ പൂട്ടിക്കുകയും സീൽ വെയ്ക്കുകയും ചെയ്തത്. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് വൈകുന്നേരത്തോടെ ബാർ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മന്ത്രി ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.





