കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളിൽ നേട്ടം കൊയ്ത മലയാളി താരങ്ങൾക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ലോങ് ജംപിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ശ്രീശങ്കർ മുരളി, പുരുഷന്മാരുടെ പാരാ അത്‌ലറ്റിക്സ് 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിൽ എന്നിവർക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ, അണ്ടർ-12 ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ദിവി ബിജേഷിനും, അണ്ടർ-23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കും.
കോമൺവെൽത്ത് ഗെയിംസിൽ നീന്തൽ ഫൈനലിൽ പ്രവേശിച്ച സാജൻ പ്രകാശ്, 4×400 മീറ്റർ മിക്സഡ് റിലേ ഫൈനലിലെത്തിയ അൻസ ബാബു എന്നിവർക്ക് 5 ലക്ഷം രൂപ വീതമാണ് പാരിതോഷികം അനുവദിക്കുക. മെഡൽ ജേതാക്കളായ ശ്രീശങ്കർ മുരളി, മുഹമ്മദ് ബാസിൽ എന്നിവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും. വാർത്താസമ്മേളനത്തിൽ കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. മുൻ സർക്കാർ നൽകിയിരുന്നതിനേക്കാൾ 10 ലക്ഷം രൂപയുടെ വർദ്ധനവോടെയാണ് ഇത്തവണ കായികതാരങ്ങൾക്ക് സമ്മാനത്തുക വിതരണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.





