തിരുവനന്തപുരം: ലയണൽ മെസ്സിയുടെ പേരിൽ ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് രംഗത്ത്. സർക്കാരിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവിടെ അരങ്ങേറിയതെന്നും, സർക്കാരിന്റെ ശുപാർശയോടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ, നടന്നിട്ടുള്ള ജി.എസ്.ടി വെട്ടിപ്പിൽ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ കടക്കണം. ഈ കൊള്ളയിലൂടെ ലഭിച്ച വിഹിതം മാർക്സിസ്റ്റ് പാർട്ടിക്കും മുൻ മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവർക്കും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു കേന്ദ്ര ഏജൻസിയുടെ വിശദമായ അന്വേഷണം അനിവാര്യമായി വരുന്നത്. നടന്ന തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സി.പി.ഐ.എമ്മിനോ മുൻ മുഖ്യമന്ത്രി പിണറായി വിജയനോ ഒരുതരത്തിലും കൈകഴുകി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എസ്. സുരേഷ് കൂട്ടിച്ചേർത്തു.




