കൊല്ലം: കാർ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് സി.ആർ. മഹേഷ് എം.എൽ.എ. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് തെറ്റാണെന്നും അത്തരമൊരു വീഴ്ച തന്റെ ഭാഗത്തുനിന്നുണ്ടായതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ബോധപൂർവ്വമല്ലാതെ പോലും ഇത്തരം അബദ്ധങ്ങൾ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പോകുന്ന വഴിക്കാണ് ഈ സംഭവമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിച്ച കാലത്ത് ഇത്തരം കേസുകളുടെ പിഴ ഒടുക്കിയതായാണ് ഓർമ്മയെന്നും, ഇനി നൽകാനുണ്ടെങ്കിൽ അത് അടക്കാൻ തയ്യാറാണെന്നും മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും മഹേഷ് കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വാർത്തയായതിന് പിന്നാലെയാണ് എം.എൽ.എയുടെ പ്രതികരണം. തന്റെ വീഴ്ച ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫായ ജെയ്സൺ ജെയിംസിനൊപ്പമുള്ള സി.ആർ. മഹേഷിന്റെ യാത്രാ ദൃശ്യങ്ങളാണ് വാർത്തകൾക്ക് ആധാരമായത്. വാഹനം ഓടിച്ചിരുന്ന ജെയ്സൺ തന്നെയാണ് ഡ്രൈവിങ്ങിനിടെ വീഡിയോ പകർത്തിയത്. മുൻസീറ്റിലുണ്ടായിരുന്ന എം.എൽ.എയും ഡ്രൈവറും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇവർക്ക് പുറമെ പിൻസീറ്റിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതിനിടെ, വിഷയത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ തള്ളി മന്ത്രി ഒ.ജെ. ജനീഷ് രംഗത്തുവന്നു. ആരായാലും നിയമലംഘനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.





