കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരനെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി ഹൈക്കോടതി. കുറ്റപത്രം സമർപ്പിച്ച കേസുകളിലെ എഫ്.ഐ.ആർ നമ്പറുകൾ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയവയിൽ ഏതൊക്കെ കേസുകളിലാണ് കുറ്റപത്രം നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് ഒരൊറ്റ കേസിൽ പോലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ഏത് കേസിൽ, എവിടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം ഫയൽ ചെയ്തതെന്നും, എന്തുകൊണ്ടാണ് ഒന്നിൽ പോലും അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും, എത്ര കേസുകളിൽ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടുണ്ടെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൃത്യമായി എഴുതി നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കോടതി നിർദ്ദേശം നൽകി.
രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരൻ മുൻപ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ നൽകിയ റിപ്പോർട്ടിൽ ആവശ്യമായ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയ കോടതി, എസ്.പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയർന്നത്. ഈ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും.





