തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തുന്നവരിൽ നിന്നും ജീവനക്കാർ അധിക പണം കൈക്കൂലിയായി വാങ്ങുന്നുവെന്ന് പരാതി. യഥാർത്ഥ ബിൽ തുകയ്ക്ക് പുറമെ 50 രൂപ വീതം അധികമായി ആവശ്യപ്പെടുന്നുവെന്നാണ് ആരോപണം. ജീവനക്കാർ ഇത്തരത്തിൽ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് എക്സൈസ് മന്ത്രി എം. ലിജുവിന് പരാതി നൽകിയിരിക്കുന്നത്.
പരാതി ലഭിച്ചയുടൻ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയ മന്ത്രി, അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. സംഭവം വിശദമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ബെവ്കോ സി.എം.ഡിക്ക് മന്ത്രി നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ബെവ്കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും.
കൊല്ലം ജില്ലാ ഓഡിറ്റ് സംഘം കരുനാഗപ്പള്ളിയിലെ ഔട്ട്‌ലെറ്റിൽ നേരിട്ടെത്തി പരിശോധനകൾ നടത്തുമെന്ന് മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ബെവ്കോ ആസ്ഥാനത്തെ ഓഡിറ്റ് വിഭാഗം ഈ പരിശോധനകൾ ഏകോപിപ്പിക്കുകയും, ശേഖരിക്കുന്ന വിവരങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും. അന്വേഷണ റിപ്പോർട്ട് കാലതാമസമില്ലാതെ സമർപ്പിക്കാൻ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.





