കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വേങ്ങേരി സ്വദേശിയായ വൈശാഖൻ (35) ആണ് തടമ്പാട്ടുതാഴത്തെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ മർദ്ദിച്ചു കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
കഴിഞ്ഞ ജനുവരി 24-നായിരുന്നു മാളിക്കടവിലുള്ള വർക്ക്‌ഷോപ്പിൽ വെച്ച് 26-കാരിയായ യുവതി കൊല്ലപ്പെടുന്നത്. ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇവിടെ എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നതെങ്കിലും, എലത്തൂർ സി.ഐയ്ക്ക് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ നിർണ്ണായകമായത്.
യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം വർക്ക്‌ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാനായിരുന്നു വൈശാഖൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപനം പൂട്ടിമുദ്രവെക്കുകയും സി.സി.ടി.വി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്.
യുവതിക്ക് ഉറക്കഗുളിക നൽകിയ ശേഷം ക്രൂരമായി മർദ്ദിച്ചുവെന്നും, അവർ മരണത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പോലും പീഡനത്തിന് ഇരയാക്കിയെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏറെ നാളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തിൽ, തന്നെ വിവാഹം കഴിക്കണമെന്ന് യുവതി വൈശാഖനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹിതനായ തനിക്ക് ഈ സ്ത്രീയുമായുള്ള പ്രണയബന്ധം ഭാര്യ അറിയുമെന്ന ഭയം മൂലമാണ് വൈശാഖൻ യുവതിയെ വകവരുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.





