പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മിൽമയിൽ പരിശോധന നടത്തി. പത്തനംതിട്ട ഡയറിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രധാന രേഖകൾ പിടിച്ചെടുക്കുകയും മാർക്കറ്റിംഗ് മാനേജരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ തട്ടിപ്പിന് പിന്നിൽ മിൽമയിലേയും ദേവസ്വം ബോർഡിലേയും ഉദ്യോഗസ്ഥർക്ക് പങ്കാളിത്തമുണ്ടെന്നാണ് കണ്ടെത്തൽ.
നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളിലും വലിയ തോതിലുള്ള ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഓർഡർ ചെയ്ത നെയ്യുടെ 25 ശതമാനം പോലും നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. 1,50,000 ലിറ്ററിലേറെ നെയ്യ് സന്നിധാനത്ത് എത്തിച്ചതിൽ വെറും 19,800 ലിറ്റർ മാത്രമാണ് യഥാർത്ഥത്തിൽ വിനിയോഗിച്ചത്. മിൽമയിൽ നിന്ന് നൽകുന്ന നെയ്യേക്കാൾ ഗുണനിലവാരം ഭക്തർ വഴിപാടായി കൊണ്ടുവരുന്ന നെയ്യിനുണ്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 36 വർഷമായി അരവണ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ജീവനക്കാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.





