കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന് അവകാശപ്പെട്ടയാൾ ഉൾപ്പെട്ട കാസർകോട്ടെ എം.ഡി.എം.എ കേസിൽ പ്രതികൾക്ക് ഹവാലാ ഇടപാടുകളിലും പങ്കാളിത്തമുണ്ടെന്ന് വിവരം. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ഇവർ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും സൂചനയുണ്ട്. പ്രതികൾ നടത്തിയ വിദേശയാത്രകളിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്താനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) തീരുമാനം. രാജ്യത്തിന് പുറത്തുനിന്ന് ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പ്രതികളുടെ യാത്രാ വിവരങ്ങൾ എൻ.സി.ബി നിരീക്ഷിച്ചുവരികയാണ്. കേസിലെ പ്രതിയായ അബ്ദുൾ സലാം തായ്‌ലൻഡിലേക്ക് അടക്കം നടത്തിയ വിദേശയാത്രകൾ അന്വേഷണസംഘം പരിശോധിക്കും. രാഷ്ട്രീയ ബന്ധങ്ങൾ മറയാക്കി നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്ത് നടത്തിയതെന്നും വിവരമുണ്ട്.
വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററെന്ന് പറയപ്പെടുന്ന ഹുസൈൻ ഇതിലെ പ്രധാനിയാണ്. പ്രതികൾ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയിലെ സജീവ കണ്ണികളാണെന്നാണ് റിപ്പോർട്ട്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ ലഹരി മാഫിയാ സംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സൈനുൽ ആബിദാണ് ലഹരിക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്നും കണ്ടെത്തിയിട്ടുണ്ട്.





