കൊച്ചി: ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ ബിരുദ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം നിലച്ച മട്ടിൽ. 2026-27 അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ അനിശ്ചിതമായി നീളുന്നത് വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പുതുതായി അനുവദിച്ച വിഷയങ്ങൾക്കുള്ള യൂണിവേഴ്സിറ്റി അഫിലിയേഷൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പൂർത്തിയാക്കാത്തതാണ് പ്രവേശന നടപടികൾ വൈകിപ്പിക്കുന്നത്. ഈ കോഴ്സുകൾക്ക് നിലവിൽ താൽക്കാലിക (പ്രൊവിഷണൽ) അഫിലിയേഷൻ മാത്രമാണുള്ളത്; സ്ഥിരം അംഗീകാരം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അഫിലിയേഷൻ യഥാസമയം ലഭിക്കാതിരിക്കാൻ ഇടയാക്കിയത്. വിഷയം ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് കോക്രോച്ച് ജനതാ പാർട്ടി രംഗത്തെത്തുകയും, പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി കോർഡിനേറ്റർ ലക്ഷദ്വീപ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തു.
അഡ്മിനിസ്ട്രേഷന്റെ നിരുത്തരവാദപരമായ സമീപനമാണ് അഡ്മിഷൻ മുടങ്ങാൻ വഴിവെച്ചതെന്ന് സി.ജെ.പി കോർഡിനേറ്റർ അബൂസലി സി.എൻ റിപ്പോർട്ടറിനോട് വ്യക്തമാക്കി. സർവകലാശാലയിൽ സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാത്തതിനാലാണ് അംഗീകാരം ലഭിക്കാതെപോയത്. കൂടാതെ, ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അനുശാസിക്കുന്ന തരത്തിലുള്ള നിശ്ചിത അധ്യാപകരുടെ എണ്ണം കോളേജുകളിൽ ഉറപ്പുവരുത്താനും അധികൃതർക്കായിട്ടില്ല. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേറ്ററോ വിദ്യാഭ്യാസ ഡയറക്ടറോ തയ്യാറാകുന്നില്ലെന്നാണ് പരാതി. കോളേജുകളിലെ ഭരണം, അധ്യാപക നിയമനങ്ങൾ, പ്രവേശന പ്രക്രിയകൾ എന്നിവയെല്ലാം ദ്വീപ് അഡ്മിനിസ്ട്രേഷന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. മുൻപ് കാലിക്കറ്റ് സർവകലാശാലയുടെ പരിധിയിലായിരുന്ന ഈ കോളേജ് നിലവിൽ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ അഫിലിയേഷനിലാണ് പ്രവർത്തിക്കുന്നത്.
സ്ഥാപനത്തെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കീഴിലാക്കിയ ഘട്ടം മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും സി.ജെ.പി ചൂണ്ടിക്കാട്ടുന്നു. സർവകലാശാല മാറ്റിയതോടെ അധ്യാപകരും വിദ്യാർത്ഥികളും ഒരേപോലെ ബുദ്ധിമുട്ടിലായി. മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെയാണ് നിലവിലുണ്ടായിരുന്ന കോഴ്സുകൾ ഒഴിവാക്കി പുതിയവ കൊണ്ടുവന്നത്. എന്നാൽ, പുതിയ ബാച്ചുകൾ പ്രഖ്യാപിച്ചെങ്കിലും അവയിലേക്കുള്ള പ്രവേശന നടപടികൾ എങ്ങുമെത്തിയിട്ടില്ല. പുറത്തുള്ള കോളേജുകളിലെല്ലാം ക്ലാസുകൾ തുടങ്ങിയിട്ടും ദ്വീപിലെ കുട്ടികൾ ഇപ്പോഴും അഡ്മിഷനായി കാത്തിരിക്കേണ്ടി വരുന്നത് അവരുടെ ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ, കാലാവധി പൂർത്തിയായ കരാർ അധ്യാപകരുടെ സേവനം പുതുക്കുന്നതിലും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നതായി സി.ജെ.പി കോർഡിനേറ്റർ കൂട്ടിച്ചേർത്തു.





