ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമ ശ്രമം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ദേശീയപാതയോരത്ത് കോയമ്പത്തൂർ തുഡിയല്ലൂർ ഭാഗത്തെ റെയിൽവേ മേൽപ്പാലത്തിന് താഴെയായി വഴിയരികിൽ കിടക്കുകയായിരുന്നു യുവതി. അതുവഴി നടന്നുപോവുകയായിരുന്ന പ്രതി യുവതിയെ ശ്രദ്ധിക്കുകയും തുടർന്ന് അവിടെ നിൽക്കുകയും ചെയ്തു. ചുറ്റുവട്ടത്ത് മറ്റ് ആളുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ യുവതിയുടെ അടുത്തേക്ക് നീങ്ങി. അപരിചിതനെ കണ്ടുഭയന്ന യുവതി നിലവിളിച്ചെങ്കിലും സഹായത്തിനായി ആരും അടുത്തുണ്ടായിരുന്നില്ല. ആ സമയത്ത് രണ്ട് തെരുവുനായ്ക്കൾ മാത്രമാണ് ആ പ്രദേശത്തുണ്ടായിരുന്നത്. അക്രമിയെ ചെറുക്കാൻ യുവതി പരമാവധി ശ്രമിച്ചെങ്കിലും ഇയാളെ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചില്ല. ഈ നിർണ്ണായക ഘട്ടത്തിലാണ് തെരുവുനായ്ക്കൾ യുവതിയുടെ രക്ഷയ്ക്കെത്തിയത്.
യുവതിയെ ഉപദ്രവിക്കാൻ തുനിഞ്ഞ പ്രതിയെ തടയാൻ നായ്ക്കൾ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമിയുടെ നേരെ ഒരു നായ കുരച്ചുചാടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇതിനുശേഷവും ഇയാൾ ആക്രമണത്തിൽ നിന്ന് പിന്മാറാതിരുന്നതോടെ നായ്ക്കൾ കൂട്ടത്തോടെ ഇയാളെ കടിച്ചോടിക്കുകയായിരുന്നു. യുവതിയെ പീഡിപ്പിക്കാൻ മുതിർന്ന പ്രതിയെ പോലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കടുത്ത മദ്യലഹരിയിലാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. ആപത്ഘട്ടത്തിൽ യുവതിക്ക് കാവലായി മാറിയ തെരുവുനായ്ക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.





