ചെന്നൈ: ലഹരിയിലായ യുവാവ് പെൺസുഹൃത്തിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ നാഗാർജുനയെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഒരു വസ്തുവിലേക്ക് തീ പടർത്തി വീടിന് നേരെ വലിച്ചെറിഞ്ഞ ശേഷം പ്രതി വേഗത്തിൽ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതാണ് നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ആറ് കൊല്ലക്കാലമായി ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ പെൺസുഹൃത്ത് അടുത്തിടെയായി തന്നോട് സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പ്രണയബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തതിലുള്ള വൈരാഗ്യത്താലാണ് വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. കൃത്യം നടക്കുന്ന വേളയിൽ സമീപത്തെ കടയ്ക്ക് പുറത്ത് മറ്റൊരു യുവാവ് ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ആക്രമണം നടത്തുമ്പോൾ നാഗാർജുന പൂർണ്ണമായും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.





