ചെന്നൈ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേർന്ന ആശംസ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ആശംസകൾ നേർന്ന് രംഗത്തെത്തിയത് അനുചിതമാണെന്നാണ് ഡി.എം.കെയുടെ ആക്ഷേപം. പെരിയാറിന്റെ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേർന്ന നിലപാടല്ല ടി.വി.കെയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡി.എം.കെ കുറ്റപ്പെടുത്തുന്നു. എന്നാൽ പെരിയാർ തങ്ങളുടെ പാർട്ടിയുടെ വഴികാട്ടിയാണെങ്കിലും, ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് വിജയ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഹൈന്ദവ ആഘോഷങ്ങളിൽ ആശംസാ സന്ദേശങ്ങൾ പങ്കുവെക്കാറില്ലായിരുന്നുവെന്ന കാര്യവും ഡി.എം.കെ ചൂണ്ടിക്കാട്ടുന്നു. ധർമ്മത്തിന്റെ പാതയിലൂടെ മുന്നേറണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളണമെന്നായിരുന്നു മുഖ്യമന്ത്രി തന്റെ ആശംസാക്കുറിപ്പിൽ പരാമർശിച്ചത്.
വിജയ്‌ക്കെതിരെ പ്രധാനമായും ഡി.എം.കെയുടെ സൈബർ കേന്ദ്രങ്ങളാണ് കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പെരിയാർ രാഷ്ട്രീയത്തെ മാതൃകയാക്കുന്ന പ്രസ്ഥാനത്തിന് നിരക്കുന്ന നടപടിയല്ല ഇതെന്നും, ശ്രീകൃഷ്ണന് തമിഴ്നാടുമായി എന്ത് ബന്ധമാണുള്ളതെന്നും ഇവർ ചോദ്യം ചെയ്യുന്നു. അതേസമയം, മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ടും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ശക്തമാണ്. ഡി.എം.കെയെപ്പോലെ പ്രത്യേക പ്രീണന രാഷ്ട്രീയത്തിന് വിജയ് കൂട്ടുനിൽക്കുന്നില്ലെന്ന വാദവുമായാണ് വലതുപക്ഷ പ്രൊഫൈലുകൾ അദ്ദേഹത്തിന്റെ നിലപാടിനെ ന്യായീകരിക്കുന്നത്.





