ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പേമാരിയും മഴക്കെടുതികളും രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡിൽ നാലുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 12 ആയി ഉയർന്നു. ഉത്തർപ്രദേശിലെ 23 ജില്ലകളിൽ നിന്നായി പതിനാറായിരത്തോളം മനുഷ്യരെ ഇതിനോടകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാൻ സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ബിഹാറിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കനത്തതോ അതിതീവ്രമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശിനും തൊട്ടടുത്ത പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദമാണ് നിലവിലെ കനത്ത മഴയ്ക്ക് പ്രധാന കാരണം. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ സെപ്റ്റംബർ 3-ന് ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഉത്തർപ്രദേശിൽ സെപ്റ്റംബർ 3, 4 തീയതികളിൽ അതിശക്തമായ മഴയുണ്ടാകും. ഉപ-ഹിമാലയൻ പശ്ചിമ ബംഗാളിലും സിക്കിമിലും സെപ്റ്റംബർ 3-ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വിദർഭയിൽ സെപ്റ്റംബർ 3 മുതൽ അതിതീവ്ര മഴ പെയ്തേക്കും. മധ്യപ്രദേശിൽ സെപ്റ്റംബർ 3 മുതൽ 8 വരെയും വിദർഭയിൽ സെപ്റ്റംബർ 3 മുതൽ 6 വരെയും വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ട്. ഛത്തീസ്ഗഢിൽ സെപ്റ്റംബർ 7, 8 തീയതികളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴയുണ്ടാകും. ഉത്തരാഖണ്ഡിൽ സെപ്റ്റംബർ 8 വരെയും, ഹിമാചൽ പ്രദേശിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും സെപ്റ്റംബർ 3 മുതൽ 5 വരെയും മഴ തുടരും. ഹരിയാന, ചണ്ഡിഗഢ്, ഡൽഹി എന്നിവിടങ്ങളിൽ സെപ്റ്റംബർ 3, 4 തീയതികളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.
കൂടാതെ, മധ്യപ്രദേശിലെ ജബൽപൂർ, രീവ, സത്‌ന, സിധി, മണ്ഡ്‌ല എന്നീ മേഖലകളിലും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, മിർസാപൂർ, സോൻഭദ്ര, ചിത്രകൂട് തുടങ്ങിയ പ്രദേശങ്ങളിലും പ്രളയ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.





