ഷിംല: ഹിമാചൽ പ്രദേശിലെ 150 സ്കൂളുകൾ ഒരു അധ്യാപകൻ പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ സമ്മതിച്ച് സംസ്ഥാന വിദ്യാഭ്യാസമന്ത്രി. നിയമസഭയിലെ ശൂന്യവേളയിൽ ബി.ജെ.പി എം.എൽ.എ റീന കശ്യപ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. സ്വന്തം മണ്ഡലമായ പച്ചാദിൽ നിരവധി വിദ്യാലയങ്ങൾ അധ്യാപകരില്ലാതെ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി നിയമനം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് പത്ത് കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിൽ 1:10 എന്ന മികച്ച വിദ്യാർത്ഥി-അധ്യാപക അനുപാതം (പി.ടി.ആർ) ഉണ്ടെന്ന് ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രി രോഹിത് താക്കൂർ വ്യക്തമാക്കി. എന്നാൽ ഉൾനാടൻ, മലയോര മേഖലകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുനർവിന്യാസ പ്രക്രിയയിലൂടെ (റാഷണലൈസേഷൻ) ഇത്തരം ഇടങ്ങളിലെ ഒഴിവുകൾ നികത്താൻ സർക്കാർ ശ്രമിക്കുകയാണ്. എന്നാൽ അധ്യാപക നിയമനങ്ങളിൽ പലവിധ സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇത് ചിലപ്പോഴൊക്കെ ഉത്തരവുകളിൽ മാറ്റം വരുത്താൻ ഇടയാക്കാറുണ്ടെന്നും മന്ത്രി തുറന്നുസമ്മതിച്ചു.
നിലവിലെ സർക്കാർ ഇതുവരെ റെക്കോർഡ് നേട്ടമായി 9,000 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും ഭരണകാലാവധി തികയുന്നതിന് മുൻപായി 6,500 പേരെക്കൂടി പുതുതായി നിയമിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. എങ്കിലും സംസ്ഥാനത്തെ 150 സ്കൂളുകളിൽ ഒരൊറ്റ അധ്യാപകൻ പോലുമില്ലെന്നും, 3,500 സ്കൂളുകളിൽ ആകെയുള്ളത് ഒരു അധ്യാപകൻ മാത്രമാണെന്നുമുള്ള യാഥാർത്ഥ്യം അദ്ദേഹം സഭയിൽ വെളിപ്പെടുത്തി. കൂടാതെ, 15-ൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന 2,500 സ്കൂളുകൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ വിഷയം ഉന്നയിച്ച റീന കശ്യപ്, പച്ചാദ് മണ്ഡലത്തിലെ 12 വിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 40-ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പോലും അധ്യാപകരെ വെക്കാൻ രക്ഷിതാക്കൾ സ്വന്തം കൈയിൽ നിന്ന് പണം പിരിക്കേണ്ട അവസ്ഥയാണുള്ളത്. നരാഗിലെ ആറ് സ്കൂളുകളിലും സരഹാനിലെ അഞ്ച് സ്കൂളുകളിലും അധ്യാപകരില്ലെന്നും പ്രിൻസിപ്പൽ, ലക്ചറർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഒരൊറ്റ അധ്യാപകൻ മാത്രമുള്ള 'സിംഗിൾ-ടീച്ചർ' സ്കൂളുകളിലേക്ക് കൂടുതൽ ജീവനക്കാരെ എത്തിക്കാൻ സർക്കാർ പുതിയ നയം രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു സഭയെ അറിയിച്ചു. സിർമൗർ ജില്ലയെ കേന്ദ്രം ആസ്പിറേഷണൽ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഈ മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അധ്യാപക നിയമന പരീക്ഷകളിൽ വിജയിച്ച് തെരഞ്ഞെടുക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





