ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിനിരയായി വനിതാ ജീവനക്കാരി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജാംവ രാംഗഡ് നങ്കൽ സുസാവതൻ ഗ്രാമവാസിയായ സുഗ്ന ദേവി (42) ആണ് മരിച്ചത്.
പാർക്കിനുള്ളിൽ പുല്ല് ചെത്തുന്ന ജോലികൾക്കായാണ് സുഗ്ന ദേവി എത്തിയത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ 'ശിവാജി' എന്ന കടുവ അപ്രതീക്ഷിതമായി പാഞ്ഞെത്തി ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ വ്യക്തമാക്കി. ഇവർ പുല്ല് വെട്ടാനായി മേഖലയിലേക്ക് കടന്ന വിവരം ശ്രദ്ധിക്കാതെ മറ്റൊരു ജീവനക്കാരി കടുവയുടെ കൂട് തുറന്നുവിട്ടതാണ് വൻ ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.
തുടർന്ന് പുറത്തിറങ്ങിയ കടുവ തൊഴിലാളികൾക്ക് നേരെ തിരിയുകയായിരുന്നു. രാവിലെ പുല്ല് വെട്ടുന്നതിനായി ഏഴ് സ്ത്രീകളാണ് പാർക്കിൽ എത്തിയതെന്ന് സുഗ്ന ദേവിയുടെ മൂത്ത സഹോദരി കമല ദേവി പറഞ്ഞു. കടുവ പാഞ്ഞടുക്കുന്നത് കണ്ടയുടൻ അഞ്ച് സ്ത്രീകൾ പ്രവേശന കവാടത്തിലേക്ക് ഓടിരക്ഷപ്പെടുകയും, മറ്റൊരാൾ ജീവൻ രക്ഷിക്കാൻ സമീപത്തെ മരത്തിൽ വലിഞ്ഞുകയറുകയും ചെയ്തു. എന്നാൽ ഓടിമാറാൻ സാധിക്കാതിരുന്ന സുഗ്ന ദേവിയെ കടുവ കടിച്ചുവലിച്ച് കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ദാരുണ സംഭവത്തെത്തുടർന്ന് വൻ ജനരോഷമാണ് മേഖലയിൽ ഉയർന്നത്. മരണവിവരം പുറത്തുവന്നതോടെ ജാംവ രാംഗഡ് പ്രദേശത്തുനിന്നുള്ള നൂറുകണക്കിന് നാട്ടുകാർ നഹർഗഡ് ബയോളജിക്കൽ പാർക്കിലേക്ക് ഇരച്ചെത്തി. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഇവർ പാർക്ക് അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. ഭിന്നശേഷിക്കാരനായ ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട സുഗ്ന ദേവിയെന്ന് നാട്ടുകാർ വ്യക്തമാക്കി.





