ചെന്നൈ: കഴിഞ്ഞ ഡി.എം.കെ സർക്കാരിന്റെ ഭരണകാലത്ത് സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അധ്യാപകർക്കും കർഷകർക്കുമെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭങ്ങളെ മുൻ ഭരണകൂടം മനുഷ്യത്വരഹിതമായും ജനാധിപത്യവിരുദ്ധമായുമാണ് അടിച്ചമർത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ സമരരംഗത്തിറങ്ങിയ നിരവധി കർഷകർക്കും അധ്യാപകർക്കുമെതിരെയാണ് മുൻ സർക്കാർ കേസെടുത്തത്. ഈ നിയമനടപടികൾ അവരുടെ ദൈനംദിന ജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് നിയമസഭയിൽ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
തങ്ങളുടെ സർക്കാർ എപ്പോഴും അധ്യാപകരുടെയും കർഷകരുടെയും പക്ഷത്ത് ഉറച്ചുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിജയ് പറഞ്ഞു. വാഗ്ദാനങ്ങളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടത്. നാടിന്റെ നട്ടെല്ലായ കർഷകർ സിപ്‌കോട്ട് വ്യവസായ പദ്ധതിക്കും പരന്തൂർ വിമാനത്താവള നിർമ്മാണത്തിനുമെതിരെ സമരം ചെയ്തതിന്റെ പേരിൽ കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. അത്തരം കേസുകൾ ഇപ്പോഴും കോടതികളിൽ തീർപ്പാകാതെ കിടക്കുന്നു. സമാനമായ രീതിയിൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ അധ്യാപകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും ഇനിയും നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എടുത്ത കേസുകൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനെതിരായ (എൻ.എൽ.സി) പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന് പി.എം.കെയും ഉന്നയിച്ചു. ഈ വിഷയങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് നിയമമന്ത്രി നിർമ്മൽ കുമാർ സഭയിൽ വ്യക്തമാക്കി.





