ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ഭരണസമിതിയുടെ പ്രഥമ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) വിരമിച്ച എയർ മാർഷൽ ജീതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. അയ്യായിരത്തോളം പേർ ഉൾപ്പെട്ട അപേക്ഷകരുടെ പട്ടിക സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്. ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറികൾ സംബന്ധിച്ച പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഭരണപരമായ ഈ അഴിച്ചുപണി. ഇതോടൊപ്പം അയോധ്യ ട്രസ്റ്റിലേക്ക് മൂന്ന് പുതിയ അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മദൻ മോഹൻ പാണ്ഡ്യ, മഹേഷ് ഭഗ്ചണ്ഡക, നിർമ്മല യാദവ് എന്നിവരാണ് ട്രസ്റ്റിലെ പുതിയ അംഗങ്ങൾ.
'ഓപ്പറേഷൻ സിന്ദൂർ' ദൗത്യം നടന്ന ഘട്ടത്തിൽ വെസ്റ്റേൺ കമാൻഡിന്റെ മേധാവിയായി സേവനമനുഷ്ഠിച്ച ജീതേന്ദ്ര മിശ്ര, വ്യോമസേനയിൽ നിരവധി ഉന്നത പദവികൾ അലങ്കരിച്ചിട്ടുണ്ട്. 1986 ഡിസംബറിലാണ് അദ്ദേഹം ഫൈറ്റർ പൈലറ്റായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. നീണ്ട 38 വർഷത്തെ സ്തുത്യർഹമായ സർവീസിന് ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്.
പൂനെ നാഷണൽ ഡിഫൻസ് അക്കാദമി, ബെംഗളൂരുവിലെ എയർഫോഴ്സ് ടെസ്റ്റ് പൈലറ്റ്സ് സ്കൂൾ, യു.എസിലെ എയർ കമാൻഡ് സ്റ്റാഫ് കോളേജ്, യു.കെയിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തമായ സൈനിക സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. രാമക്ഷേത്രത്തിന്റെ ദൈനംദിന ഭരണം, നിർവ്വഹണം, ഇതര പ്രവർത്തനങ്ങൾ എന്നിവയുടെ പൂർണ്ണമായ മേൽനോട്ടച്ചുമതല ഇനി പുതിയ സി.ഇ.ഒയ്ക്കായിരിക്കും.
ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ടതായി പരാതി ഉയർന്ന കാണിക്ക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമായി നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നിയമനം. സി.ഇ.ഒ സ്ഥാനത്തേക്ക് എത്തുന്നയാൾ ഹിന്ദു മതവിശ്വാസിയായിരിക്കണമെന്നും സനാതന ആചാരങ്ങളും കീഴ്‌വഴക്കങ്ങളും കൃത്യമായി പാലിക്കുന്ന ആളായിരിക്കണമെന്നും ട്രസ്റ്റ് നേരത്തെ നിഷ്കർഷിച്ചിരുന്നു. കൂടാതെ, പൂർണ്ണ സസ്യാഹാരിയായിരിക്കണമെന്നും ലഹരിവസ്തുക്കളിൽ നിന്നും മദ്യപാനത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്ന വ്യക്തിയായിരിക്കണമെന്നും നിയമന മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിരുന്നു.





