ചെന്നൈ: കർഷകത്തൊഴിലാളിയായ സ്ത്രീക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നൽകിയ പ്രത്യേക സമ്മാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അൻപതിനായിരം രൂപ വിലയുള്ള തന്റെ സൺഗ്ലാസാണ് ചെല്ലം എന്ന വനിതാ തൊഴിലാളിക്ക് വിജയ് സ്നേഹപൂർവ്വം സമ്മാനിച്ചത്. സേലം ജില്ലയിലെ മേട്ടൂർ അണക്കെട്ട് കാർഷികാവശ്യങ്ങൾക്കായി തുറക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയായിരുന്നു ഈ സംഭവം. യാത്രാമധ്യേ റോഡരികിൽ കണ്ട കർഷകത്തൊഴിലാളികളുമായി സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. ഈ സന്ദർഭത്തിലാണ് ചെല്ലത്തെ അദ്ദേഹം കാണാനിടയായതും അവർ വിജയ്‌യെ വാത്സല്യത്തോടെ വരവേറ്റതും. തൊഴിലാളികളോട് യാത്രപറഞ്ഞ് മടങ്ങുന്ന വേളയിലാണ് വിജയ് ചെല്ലത്തിന് തന്റെ സൺഗ്ലാസ് കൈമാറിയത്.
തിങ്കളാഴ്ചയായിരുന്നു ഈ ഹൃദ്യമായ നിമിഷം അരങ്ങേറിയത്. സേലത്തെ ഔദ്യോഗിക പരിപാടി പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പോകവെ, പാടത്ത് ജോലി ചെയ്യുന്ന പ്രായമായ കർഷകത്തൊഴിലാളികളെ കണ്ട വിജയ് വാഹനം നിർത്തി അവരുടെ അരികിലേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി ഈ വഴി കടന്നുപോകുന്നുണ്ടെന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ ഒരുനോക്ക് കാണാൻ കാത്തിരിക്കുകയായിരുന്നു ചെല്ലം. വിജയ് അടുത്തേക്ക് എത്തിയതോടെ മുന്നോട്ടുവന്ന അവർ അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.
ഭക്ഷണം പോലും കഴിക്കാതെയായിരുന്നു താൻ അദ്ദേഹത്തെ കാണാനായി കാത്തിരുന്നതെന്ന് ചെല്ലം പി.ടി.ഐയോട് വെളിപ്പെടുത്തി. ഭക്ഷണം കഴിച്ചോ എന്ന് വിജയ് തന്നോട് അന്വേഷിച്ചപ്പോൾ, താങ്കളെ നേരിൽ കാണാനായി ഭക്ഷണം പോലും വേണ്ടെന്നുവെച്ച് നിൽക്കുകയാണെന്നാണ് മറുപടി നൽകിയത്. വിജയ്‌യെ നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ നിമിഷം ജീവിതകാലം മുഴുവൻ ഓർമ്മയിലുണ്ടാകുമെന്നും ചെല്ലം പറഞ്ഞു.
തൊഴിലാളികൾക്കൊപ്പം ഏറെ നേരം ചെലവഴിച്ച വിജയ്, ചെല്ലത്തിന്റെ സുഖവിവരങ്ങളും ആരോഗ്യകാര്യങ്ങളും പ്രത്യേകം ചോദിച്ചറിഞ്ഞു. സംഭാഷണത്തിന് ശേഷം മടങ്ങുന്നതിനിടെ തന്റെ പക്കലുണ്ടായിരുന്ന സൺഗ്ലാസ് അവർക്ക് സമ്മാനിക്കുകയായിരുന്നു. ചെല്ലത്തെ വിജയ് നേരിട്ട് സൺഗ്ലാസ് ധരിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.





