ന്യൂഡൽഹി: തടവറയിൽ ആത്മീയ-സാഹിത്യ ഗ്രന്ഥങ്ങൾ കൈവശം വെയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നീറ്റ്-യു.ജി 2026 ചോദ്യപേപ്പർ ചോർച്ചാക്കേസിലെ മുഖ്യപ്രതിയായ ധനഞ്ജയ് ലോഖണ്ഡെ നൽകിയ അപേക്ഷയിൽ അനുകൂല ഉത്തരവ്. സി.ബി.ഐ അറസ്റ്റ് ചെയ്ത ഇയാൾ നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ് കഴിയുന്നത്. ധനഞ്ജയ് ലോഖണ്ഡെയ്ക്ക് ഹനുമാൻ ചാലിസ, മംഗൾ സ്തോത്രം എന്നിവയുടെ അച്ചടിച്ച പുസ്തകങ്ങളും, മറാത്തി സാഹിത്യകാരൻ രഞ്ജിത് ദേശായി രചിച്ച ഛത്രപതി ശിവജിയുടെ ജീവിതകഥ പറയുന്ന 'ശ്രീമാൻ യോഗി' എന്ന ജീവചരിത്ര നോവലിന്റെ പകർപ്പും നൽകാൻ ജയിൽ അധികാരികൾക്ക് പ്രത്യേക കോടതി നിർദ്ദേശം നൽകി.
അഭിഭാഷകനായ വിക്രം സിംഗ് വഴി ഡൽഹിയിലെ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച സമർപ്പിച്ച ഹർജിയിലാണ് ഈ അനുമതി ലഭിച്ചത്. സുരക്ഷാ പരിശോധനകൾക്ക് വിധേയമായി, പ്രതിയുടെ അഭിഭാഷകനോ കുടുംബാംഗങ്ങളോ എത്തിച്ചുനൽകുന്ന ഈ പുസ്തകങ്ങൾ അദ്ദേഹത്തിന് ലഭ്യമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.





