ലഖ്‌നൗ: കൗശാംബിയിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന ഉടമയെ ഏറ്റുമുട്ടലിലൂടെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. ഫാക്ടറി ഉടമ നൗഷാദിന്റെ കാലിൽ വെടിയുതിർത്താണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നൗഷാദ് പോലീസിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിന് പുറമെ, ഇയാളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.
കൗശാംബി ജില്ലയിലെ പടക്കനിർമ്മാണശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ എട്ട് കുട്ടികളടക്കം 11 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം അരങ്ങേറിയത്. പിപ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മനോരി ഗ്രാമത്തിലെ കൃഷിയിടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വീട്ടിലാണ് പടക്കനിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. പരിക്കേറ്റ 11 പേരെ പ്രയാഗ്‌രാജിലെ എസ്.ആർ.എൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത് പാൽ അറിയിച്ചു. നിലവിൽ ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേർ ഇതേ ആശുപത്രിയിൽ വിദഗ്ദ്ധ പരിചരണത്തിലാണ്.
സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ നിർമ്മാണശാല പൂർണ്ണമായി തകരുകയും സമീപത്തെ കെട്ടിടങ്ങൾക്ക് വൻതോതിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഫാക്ടറിയുടെ സമീപത്തുണ്ടായിരുന്ന അഞ്ച് വീടുകൾ തകർന്നുവീണതായി അധികൃതർ അറിയിച്ചു. ഇതിനുപുറമെ, പ്രദേശത്തുണ്ടായിരുന്ന ഹൈ ടെൻഷൻ വൈദ്യുതി പോസ്റ്റുകൾക്കും വൈദ്യുത ലൈനുകൾക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.





