പട്‌ന: നേപ്പാളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് അതിർത്തി പങ്കിടുന്ന നദികളിലൂടെ ബിഹാറിലേക്ക് ഒഴുകിയെത്തുന്ന വലിപ്പമേറിയ മീനുകൾ ഭക്ഷിക്കരുതെന്ന് കർശന ജാഗ്രതാനിർദ്ദേശം. ഇത്തരം മീനുകൾക്ക് സാധാരണയിൽ കവിഞ്ഞ വലിപ്പമുണ്ടെന്നും ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇവയെ വിൽക്കുന്നതിനും സമ്പൂർണ്ണ വിലക്കുണ്ട്. സംസ്ഥാനത്തെ ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നേപ്പാളിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ എത്തുന്ന മീനുകളെ പിടിക്കാനോ വിൽക്കാനോ ആഹാരമാക്കാനോ പാടില്ലെന്നും, ഇവ കഴിച്ച ചിലർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്ക ജലം ബിഹാറിന്റെ അതിർത്തിമേഖലകളിലേക്കാണ് വ്യാപകമായി എത്തിച്ചേരുന്നത്. ചമ്പാരൻ ജില്ലയിലെ ബഗാഹ, ഗോപാൽഗഞ്ച്, സാരൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ അസാധാരണ വലിപ്പമുള്ള മീനുകളെ കാണുകയും നാട്ടുകാർ അവയെ പിടികൂടുകയും ചെയ്തിരുന്നു. ഡോൾഫിനുകളോട് സാമ്യമുള്ള അപൂർവ്വ ഇനങ്ങളായ ബരാലി, ഗോയിത തുടങ്ങിയ മീനുകളെയാണ് പ്രധാനമായും ലഭിച്ചത്. ഇവയ്ക്ക് 27 മുതൽ 45 കിലോഗ്രാം വരെ ഭാരമുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഈ മത്സ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്ന വിവരത്തെ തുടർന്നാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. പ്രളയജലത്തിൽ നിന്നുള്ള മീനുകൾ പിടികൂടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി നന്ദ് കിഷോർ റാമും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളും മാലിന്യങ്ങളും കലർന്നാണ് പ്രളയജലം ഒഴുകിയെത്തുന്നത് എന്നതിനാൽ ഇത്തരം മീനുകളിൽ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കാൻ വലിയ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇവ ഭക്ഷിച്ചതിനെത്തുടർന്ന് ബുദ്ധിമുട്ടുകൾ നേരിട്ടവർ അടിയന്തരമായി ആശുപത്രികളിൽ ചികിത്സ തേടണം. സാധാരണയിലധികം വലിപ്പമുള്ള മീനുകൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് അധികൃതരെയോ ഉടൻ വിവരം അറിയിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.





