ന്യൂഡൽഹി: സൈബർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക പരിശോധന നടത്തി. മഹാരാഷ്ട്രയിലെ ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം റെയ്ഡ് നടന്നത്.
ഹാക്കിങ് നീക്കങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻ.ഐ.എ വ്യക്തമാക്കി. പരിശോധനയിൽ 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയുൾപ്പെടെ സുപ്രധാന തെളിവുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. 54 കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
'ഓപ്പറേഷൻ സിന്ദൂർ' കാലയളവിലടക്കം നടന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. കേസിൽ നേരത്തെ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഹാക്കിങ് പ്രവർത്തനങ്ങൾക്ക് ഒത്താശ നൽകിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം മുന്നോട്ടുപോകുന്നത്. ഈ റെയ്ഡിലൂടെ കൂടുതൽ സുപ്രധാന ഡിജിറ്റൽ വിവരങ്ങളും സാമഗ്രികളും വീണ്ടെടുക്കാൻ എൻ.ഐ.എയ്ക്ക് സാധിച്ചിട്ടുണ്ട്.





