ന്യൂഡൽഹി: കനത്ത മഴയിലും അതിശക്തമായ കാറ്റിലും ഡൽഹിയും സമീപപ്രദേശങ്ങളും സ്തംഭിച്ചു. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ താറുമാറായി; ഫ്ലൈറ്റ്‌റഡാർ24-ന്റെ കണക്കുകൾ പ്രകാരം 390-ലധികം വിമാനങ്ങൾ വൈകുകയും 26 എണ്ണം റദ്ദാക്കുകയും 15 എണ്ണം മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. മഴക്കെടുതി രൂക്ഷമായതോടെ ഓഗസ്റ്റ് 25-ന് ഓഫീസുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗുരുഗ്രാം ഭരണകൂടം നിർദ്ദേശം നൽകി.
ഡൽഹി-എൻ.സി.ആറിലും സമീപ പ്രദേശങ്ങളിലും കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കാലവർഷക്കാറ്റ് ശക്തമായ സാഹചര്യത്തിൽ ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇരു ജില്ലകളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മഴക്കെടുതികൾ മുൻനിർത്തി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയെത്തുടർന്ന് ഗുരുഗ്രാമിലെ ഇസ്ലാംപൂർ ഗ്രാമത്തിന് സമീപമുള്ള സോഹ്‌ന റോഡ് സർവീസ് ലൈനിൽ രണ്ട് അടിയോളം വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് ഗതാഗതത്തെ സാരമായി ബാധിച്ചതോടെ നാല് കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം ഇഴഞ്ഞുനീങ്ങുകയും ചെയ്തു.





