നാഗ്പൂർ: മുൻപത്തെപ്പോലെ ഊർജ്ജസ്വലമായി ഇനി പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ നാഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനങ്ങളിലെ തന്റെ സജീവ പങ്കാളിത്തം അടുത്ത കാലത്തായി കുറഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ യുവാക്കൾക്ക് അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയൊരു തലമുറ ഉയർന്നു വന്നിട്ടുണ്ടെന്നും മുതിർന്നവർ അവർക്ക് വഴികാട്ടിയായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 30 വർഷമായി താൻ പൊതുരംഗത്ത് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി ഉയർച്ച താഴ്ചകൾക്കും പുരസ്കാരങ്ങൾക്കും സാക്ഷിയായെന്നും പറഞ്ഞ ഗഡ്കരി, ഇനി കൂടുതൽ അധ്വാനിക്കാൻ കഴിയില്ലെന്നും അതിനാൽ പുതിയ തലമുറയ്ക്ക് പ്രവർത്തനത്തിനുള്ള അവസരം ലഭ്യമാക്കണമെന്നും വ്യക്തമാക്കി.
അതേസമയം, വരും വർഷങ്ങളിൽ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ഒരു ആദിവാസി ഗ്രാമം പോലും വൈദ്യുതിയില്ലാതെ അവശേഷിക്കരുതെന്നും സംസ്ഥാനത്തുടനീളം വ്യക്തമായ വികസന മുന്നേറ്റം സാധ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015-ൽ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായിരുന്നതിന് ശേഷം പാർട്ടിയിൽ ഇപ്പോൾ നടപ്പിലാക്കിയ ഏറ്റവും വലിയ സംഘടനാ പുനഃസംഘടനയ്ക്ക് പിന്നാലെയാണ് ഗഡ്കരിയുടെ ഈ പ്രസ്താവന. പാർട്ടി അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ ബി.ജെ.പി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 65 അംഗ പുതിയ ദേശീയ സമിതിയിൽ 51 പേരും പുതുമുഖങ്ങളാണ്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ ആർ.എസ്.എസ് ഭാരവാഹി രാം മാധവ് എന്നിവരുൾപ്പെടെ 13 ദേശീയ വൈസ് പ്രസിഡന്റുമാരാണ് പുതിയ സമിതിയിലുള്ളത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി നിയമിച്ചിട്ടുണ്ട്. സംഘടനാ തലത്തിലെ ഈ മാറ്റങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേന്ദ്ര മന്ത്രിസഭയിലും പുനഃസംഘടനയ്ക്ക് വഴിയൊരുക്കിയേക്കുമെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.





