കൊൽക്കത്ത: മമത ബാനർജിയുടെ ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച് വിമത തൃണമൂൽ കോൺഗ്രസ് എം.എൽ.എ കാസിം സിദ്ദിഖി. പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ വിമത ചേരിയിൽ ചേർന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സിദ്ദിഖി നിലപാട് മാറ്റിയത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ആംഡംഗ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം. താൻ എല്ലായ്പ്പോഴും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും തുടർന്നും അവരുടെ നേതൃത്വത്തിൽ തന്നെ അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത ഗ്രൂപ്പ് മമത ബാനർജിയുടെ കീഴിൽ തന്നെയാണ് പ്രവർത്തിക്കുകയെന്ന ഉറപ്പിലാണ് തങ്ങൾ അതിൽ ചേർന്നതെന്നാണ് സിദ്ദിഖിയുടെ വെളിപ്പെടുത്തൽ. എന്നാൽ അവരുടെ തുടർനടപടികളിൽ പാർട്ടി അധ്യക്ഷയുടെ പേര് പോലും പരാമർശിക്കാതിരുന്നതോടെയാണ് ചേരി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. രേഖകളിൽ ഒപ്പിടുമ്പോൾ അത് മമത ബാനർജിയുടെ പക്കൽ എത്തുമെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. തങ്ങൾ പൂർണ്ണമായും ദീദിക്കൊപ്പമാണെന്നും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ക്യാമ്പിൽ എത്തിയപ്പോൾ മമതയെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീദിയാണ് തങ്ങൾക്ക് സർവ്വവുമെന്നും തങ്ങൾക്ക് മറ്റാരെയും അറിയില്ലെന്നും സിദ്ദിഖി തുറന്നടിച്ചു. മമത ബാനർജി സീറ്റ് നൽകിയതുകൊണ്ടാണ് നിയമസഭയിലേക്ക് എത്താൻ സാധിച്ചതെന്നും, അവരുടെ ചിത്രം മുൻനിർത്തിയാണ് ജനങ്ങളോട് വോട്ട് ചോദിച്ചതും ജനങ്ങൾ വോട്ട് ചെയ്തതുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ തുടരുന്നിടത്തോളം കാലം മമതയ്ക്കൊപ്പം തന്നെ നിലയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'പിർസാദ' എന്ന പേരിലും അറിയപ്പെടുന്ന കാസിം സിദ്ദിഖി, ഹൂഗ്ലി ജില്ലയിലെ പ്രശസ്തമായ ഫുർഫുറാ ശരീഫ് തീർത്ഥാടന കേന്ദ്രവുമായി അടുത്ത ബന്ധമുള്ളയാളും മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുള്ള നേതാവുമാണ്. കഴിഞ്ഞ വർഷം തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്ത അദ്ദേഹത്തെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിക്കുകയും തുടർന്ന് ആംഡംഗ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കുകയുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. എം.എൽ.എമാരും എം.പിമാരും പാർട്ടി നേതൃത്വത്തിന് എതിരെ നിലയുറപ്പിച്ചു. തുടർന്ന് ഔദ്യോഗിക നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി നിയമസഭയിൽ ഋതബ്രത ബാനർജിയെ വിമതർ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. 59 തൃണമൂൽ എം.എൽ.എമാരുടെ പിന്തുണക്കത്ത് ലഭിച്ചതോടെ സ്പീക്കർ അദ്ദേഹത്തെ സഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. ഇതിനെതിരെ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്പീക്കറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.





