ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഇടിമിന്നലോടു കൂടിയ തീവ്രമഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ കടുത്ത വെള്ളക്കെട്ട് രൂപപ്പെടുകയും ഉപരിതല ഗതാഗതം താറുമാറാവുകയും ചെയ്തിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 15 വിമാന സർവീസുകൾ റദ്ദാക്കിയതായും തൊണ്ണൂറിലധികം വിമാനങ്ങൾ വൈകിയതായും 'ഫ്ലൈറ്റ് റഡാർ 24' വ്യക്തമാക്കി. അടുത്ത ഏതാനും മണിക്കൂറുകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച പെയ്ത കനത്ത മഴ ഡൽഹി-എൻ.സി.ആർ മേഖലയെ പൂർണ്ണമായും സ്തംഭിപ്പിച്ചിരുന്നു. പ്രധാന പാതകളിൽ വെള്ളം ഉയർന്നതോടെ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. റോഡുകളിലും താഴ്ന്ന മേഖലകളിലും വെള്ളക്കെട്ട് ഉയർന്നത് ഡൽഹിക്ക് പുറമെ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ചത്തെ മഴക്കെടുതിയിൽ 26 വിമാനങ്ങൾ റദ്ദാക്കുകയും 15 വിമാനങ്ങൾ മറ്റ് ഇടങ്ങളിലേക്ക് തിരിച്ചുവിടുകയും 390-ലധികം സർവീസുകൾ വൈകുകയും ചെയ്തിരുന്നു.
ശക്തമായ മഴ പെയ്തിറങ്ങിയതോടെ ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന അളവിലാണ് മഴ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം സഫ്ദർജംഗിൽ ലഭിക്കേണ്ട 191.1 മി.മീറ്ററിന് പകരം 246.2 മി.മീറ്റർ മഴ ലഭിച്ചു (29% അധികം). പാലത്ത് 227.2 മി.മീറ്ററും (28% അധികം), ലോധി റോഡിൽ 233.2 മി.മീറ്ററും (22% അധികം) മഴ രേഖപ്പെടുത്തി. കൂടാതെ റിഡ്ജിൽ 243 മി.മീറ്ററും (50% അധികം), അയനഗറിൽ 266.3 മി.മീറ്ററും (66% അധികം) മഴയാണ് ഈ കാലയളവിൽ ലഭിച്ചത്.





