ചെന്നൈ: പരന്തൂർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം തമിഴ്‌നാടിന്റെ സമഗ്ര വികസനത്തിന് നികത്താനാവാത്ത കനത്ത തിരിച്ചടിയാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഈ നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാവസായിക പുരോഗതിയെ വർഷങ്ങളോളം പിന്നോട്ടടിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. കുറച്ചു മാസങ്ങൾക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡി.എം.കെയും പുതിയതായി അധികാരത്തിലെത്തിയ ടി.വി.കെ സർക്കാരും തമ്മിൽ ഇതോടെ പുതിയ രാഷ്ട്രീയ പോരിന് കളമൊരുങ്ങിയിരിക്കുകയാണ്.
പരന്തൂരിലെയും സമീപത്തെ 12 ഗ്രാമങ്ങളിലെയും കാർഷിക ഭൂമിയും ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിക്കുന്നതിനാണ് വിമാനത്താവള നിർമ്മാണത്തിൽ നിന്നുള്ള പിന്മാറ്റമെന്ന് തിങ്കളാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിലിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്.
പരന്തൂർ പദ്ധതി ഉപേക്ഷിക്കുന്നത് ഒരിക്കലും നാടിന്റെ മാറ്റമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വളർച്ചയെ തകിടം മറിക്കുന്ന നീക്കമാണെന്ന് സ്റ്റാലിൻ 'എക്‌സി'ൽ കുറിച്ചു. ഈ തീരുമാനം തമിഴ്‌നാടിന്റെ വികസന സാധ്യതകളെ പിന്നോട്ടടിക്കും. സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാനത്തിന്റെ പൊതു താല്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





