ന്യൂഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതി വിധിച്ച പത്തുവർഷത്തെ തടവുശിക്ഷ ചോദ്യം ചെയ്ത് തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കഴിഞ്ഞ ഓഗസ്റ്റ് ആറിനായിരുന്നു തേജ്പാലിനെ ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവുണ്ടായത്. അതേസമയം, തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഗോവ സർക്കാരും പരമോന്നത കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതോടെ ഇരുവിഭാഗത്തിന്റെയും ഹർജികൾ സുപ്രീം കോടതി ഒന്നിച്ചായിരിക്കും പരിഗണിക്കുക. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും, ശിക്ഷാവിധി ജീവപര്യന്തമായോ അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ വ്യാപ്തിക്കനുസരിച്ചോ വർദ്ധിപ്പിക്കണമെന്നുമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് തെഹൽക്കയിലെ ജൂനിയർ ജീവനക്കാരിയെ തേജ്പാൽ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. ഈ കേസിൽ 2021-ൽ ഗോവ വിചാരണക്കോടതി ഇയാളെ വെറുതെവിട്ടിരുന്നു. എന്നാൽ, പരാതിക്കാരിയുടെ മൊഴിയും സ്വഭാവവും തെറ്റായ രീതിയിലാണ് വിചാരണക്കോടതി വിലയിരുത്തിയതെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വിശദമായി വാദം കേട്ട ഹൈക്കോടതി, വിചാരണക്കോടതിയുടെ മുൻ കണ്ടെത്തലുകൾ തള്ളിക്കളയുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.





