റായ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള 'മലബാർ ഗോൾഡ് & ഡയമണ്ട്സ്' ഷോറൂമിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിൽ ക്രമക്കേട് കാട്ടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പർവീന്ദർ സിംഗ് എന്ന ഉപഭോക്താവ് 22 കാരറ്റ് ഹാൾമാർക്ക് ചെയ്ത ബ്രേസ്‌ലെറ്റ് മാറ്റിവാങ്ങുന്നതിനായി ജ്വല്ലറിയിലെത്തിയപ്പോഴാണ് തട്ടിപ്പ് അരങ്ങേറിയത്. ആഭരണം പരിശോധിച്ച ജീവനക്കാർ, ഇതിന് ഹാൾമാർക്കിംഗില്ലെന്നും 20 കാരറ്റ് പരിശുദ്ധി മാത്രമേയുള്ളൂവെന്നും അവകാശപ്പെടുകയായിരുന്നു.
ഇതിനെത്തുടർന്ന് ഉപഭോക്താവ് താൻ സ്വർണം വാങ്ങിയ പ്രാദേശിക ജ്വല്ലറിയിലെത്തി വിവരം ധരിപ്പിച്ചു. തുടർന്ന് ആ കടയുടമയായ സാഗർ കേസാരി ഇതേ ബ്രേസ്‌ലെറ്റുമായി മലബാർ ഗോൾഡിൽ എത്തി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അപ്പോഴും 20 കാരറ്റ് എന്നാണ് മെഷീനിൽ കാണിച്ചത്. എന്നാൽ താൻ സ്വർണ്ണക്കട നടത്തുന്ന വ്യാപാരിയാണെന്ന് സാഗർ വെളിപ്പെടുത്തിയതോടെ ജീവനക്കാർ വീണ്ടും പരിശോധന നടത്തുകയും, ആഭരണം 22 കാരറ്റാണെന്ന് മാറ്റിയെഴുതുകയുമായിരുന്നു.
തട്ടിപ്പ് കയ്യോടെ പിടിക്കപ്പെട്ടതോടെ ഉപഭോക്താവ് പോലീസിൽ പരാതി നൽകി. തുടർന്ന് ഷോറൂമിലെത്തിയ പോലീസ് സംഘം ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും പരിശോധനയ്ക്ക് ഉപയോഗിച്ച കാരറ്റോമീറ്റർ മെഷീനും അനുബന്ധ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഷോറൂം മാനേജർ, കാരറ്റോമീറ്റർ ഓപ്പറേറ്റർ, മറ്റ് ജീവനക്കാർ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പ്രാദേശിക സ്വർണ്ണ വ്യാപാരികളുടെ കൂട്ടായ്മയായ സറാഫ അസോസിയേഷൻ മലബാർ ഗോൾഡ് ശാഖയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം മാറ്റ് പരിശോധനാ തിരിമറികൾ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും പരമ്പരാഗത ജ്വല്ലറി വ്യാപാരികളുടെ വിശ്വാസ്യത തകർക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.





