മുംബൈ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ സ്ഥാനം ഒഴിയണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
കഴിഞ്ഞയാഴ്ച പാർട്ടി തുടക്കം കുറിച്ച 'സ്കൂൾ തിക് കരോ' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ലാത്തൂർ ഔസ താലൂക്കിലെ ഉജാനി ഗ്രാമത്തിലുള്ള ജില്ലാ പരിഷത്ത് സ്കൂളിൽ ദീപ്‌കെ എത്തിയത്. ആവശ്യത്തിന് ക്ലാസ് മുറികളോ ബെഞ്ചുകളോ ശൗചാലയങ്ങളോ സുരക്ഷിതമായ യാത്രാമാർഗ്ഗങ്ങളോ പോലുമില്ലാതെയാണ് ഭൂരിഭാഗം സർക്കാർ സ്കൂളുകളും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികളുടെ ജീവിതം 'മൃഗങ്ങളേക്കാൾ മോശമായ' അവസ്ഥയിലാണെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്കായി യാതൊന്നും ചെയ്യാത്ത രാഷ്ട്രീയക്കാർക്ക് എന്തിനാണ് ജനം വോട്ട് ചെയ്യുന്നതെന്നും, നേതാക്കൾ ഹെലികോപ്റ്ററുകളിൽ പറക്കാൻ വേണ്ടി മാത്രമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം മക്കൾ ഏത് സാഹചര്യത്തിലാണ് വിദ്യ അഭ്യസിക്കുന്നതെന്ന് ജനങ്ങൾ നേരിട്ട് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാമുഖ്യം നൽകണമെന്ന് ദീപ്‌കെ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കാതെ വോട്ട് തേടി വീടുകളിലേക്ക് കയറരുതെന്ന് രാഷ്ട്രീയ നേതാക്കളോട് തുറന്നുപറയാൻ ജനങ്ങൾ തയ്യാറാകണം. മതം അപകടത്തിലാണെന്ന തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെയും അദ്ദേഹം വിമർശിച്ചു. മതത്തിന് ഒരു അപകടവും സംഭവിക്കില്ലെന്നും എന്നാൽ കുട്ടികളുടെ ഭാവി നശിക്കാനാണ് സാധ്യതയെന്നും വ്യക്തമാക്കിയ അദ്ദേഹം, മന്ത്രിമാരും എം.എൽ.എമാരും തങ്ങളുടെ മക്കളെ സർക്കാർ സ്കൂളുകളിൽ ചേർത്തുപഠിപ്പിച്ച് അവിടുത്തെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കണമെന്നും നിർദ്ദേശിച്ചു.
ദീർഘകാലം ഭരണത്തിലിരുന്നിട്ടും പൊതുവിദ്യാലയങ്ങളിൽ കാര്യമായ യാതൊരു പുരോഗതിയും കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടില്ല. ചോർന്നൊലിക്കുന്ന ടിൻ ഷീറ്റ് മേൽക്കൂരകൾക്ക് താഴെ ആവശ്യത്തിന് ഇരിപ്പിടങ്ങൾ പോലുമില്ലാതെയാണ് ഇപ്പോഴും വിദ്യാർത്ഥികൾ പഠിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്തരം പ്രാഥമിക പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭരണകൂടത്തിന്റെ നേട്ടം എന്താണെന്ന് വ്യക്തമാക്കണം. കിലോമീറ്ററുകളോളം കാൽനടയായി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഏർപ്പെടുത്തണം. സ്കൂളുകളിൽ നിന്ന് പാമ്പുകടിയേറ്റ് കുട്ടികൾ മരണപ്പെട്ട വാർത്തകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് സി.ജെ.പി സംഘം സന്ദർശിച്ച ഒരു വിദ്യാലയത്തിന്റെ പരിസരത്ത് തള്ളിയിരുന്ന മാലിന്യങ്ങളും ആക്രിസാധനങ്ങളും പാമ്പുകളുടെ സാന്നിധ്യത്തിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പരിശോധനകളെത്തുടർന്ന് ചില സ്കൂളുകളിൽ അധികൃതർ പരിഹാര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ദീപ്‌കെ അറിയിച്ചു. ജനാധിപത്യ പ്രക്രിയ കരുത്തുറ്റതാകാൻ ജനങ്ങളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്നും, ജനങ്ങൾ വീണ്ടും ശബ്ദമുയർത്തിത്തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ സംഘടനകളും മുന്നേറ്റങ്ങളും ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2029-ഓടെ 'ജെൻ സി' തലമുറ നിർണായക വോട്ട് ശക്തിയായി മാറുമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പുതുതലമുറയ്ക്കായി സർക്കാർ കർമ്മപദ്ധതികൾ നടപ്പാക്കണമെന്നും, പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ ഭരണകൂടം പരാജയപ്പെട്ടാൽ പ്രക്ഷോഭം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





