ആന്ധ്രാപ്രദേശ്: പ്രകാശം ജില്ലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വനിത (50) എന്ന സ്ത്രീ മരണപ്പെട്ടു. മകൾക്കും ചെറുമകനുമൊപ്പം ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ലിഫ്റ്റ് താഴേക്ക് പതിക്കുകയും, കെട്ടിടത്തിനും ലിഫ്റ്റിനുമിടയിൽ കുടുങ്ങി ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
ലിഫ്റ്റ് നിന്നയുടൻ മകളും പേരക്കുട്ടിയും പുറത്തിറങ്ങിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വനിത പുറത്തേക്ക് ചുവടുവെച്ച നിമിഷത്തിലാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമ്മയെ രക്ഷിക്കാൻ മകൾ നിലവിളിക്കുന്നതും ബഹളം കേട്ട് ഫ്ലാറ്റിലെ മറ്റ് താമസക്കാർ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ്, ലിഫ്റ്റിന്റെ കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.





