ഡെമോൺസ്‌ട്രേഷൻ മൾട്ടിപർപ്പസ് സ്കൂളുകളെ (ഡി.എം.എസ്) കേന്ദ്രീയ വിദ്യാലയ സംഘടനയുമായി (കെ.വി.എസ്) ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഭോപ്പാലിലെ റീജിയണൽ സ്കൂൾ വിദ്യാർത്ഥികൾ രംഗത്ത്. സ്കൂളിന് മുന്നിൽ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ‘ജെൻ ആൽഫ’ വിദ്യാർത്ഥികൾ, ലയന തീരുമാനം നടപ്പിലായാൽ വിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിനും പുതിയ പരീക്ഷണങ്ങൾക്കുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ തകരുമെന്ന ആശങ്ക പങ്കുവെച്ചു.
റീജിയണൽ സ്കൂളുകൾ എന്നറിയപ്പെടുന്ന ഡെമോൺസ്‌ട്രേഷൻ മൾട്ടിപർപ്പസ് സ്കൂളുകൾ 1965 ഡിസംബർ മുതൽ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻ.സി.ഇ.ആർ.ടി) കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. നൂതന അധ്യാപന രീതികൾ വികസിപ്പിക്കുന്നതിനും പുതിയ വിദ്യാഭ്യാസ രീതികൾ പരീക്ഷിക്കുന്നതിനുമായി ഭോപ്പാൽ, അജ്മീർ, മൈസൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ഇത്തരം പരീക്ഷണ സ്കൂളുകൾ സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങളെ മറ്റൊരു ഭരണസംവിധാനത്തിന് കീഴിലേക്ക് മാറ്റുന്നത് സ്കൂളുകളുടെ സവിശേഷമായ വ്യക്തിത്വത്തെയും നിലവിലെ അക്കാദമിക് പരീക്ഷണങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാർത്ഥികളും സ്കൂളുമായി ബന്ധപ്പെട്ടവരും വാദിക്കുന്നു.
ലയന നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥികൾ, തങ്ങളുടെ വിയോജിപ്പും ആവശ്യങ്ങളും ഉന്നയിച്ച് റീജിയണൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എസ്.കെ. ഗുപ്തയ്ക്ക് നിവേദനം സമർപ്പിച്ചു. ലയന തീരുമാനം പിൻവലിച്ച് നിലവിലെ രീതി തന്നെ തുടരണമെന്നും, വിദ്യാഭ്യാസ നവീകരണ-ഗവേഷണ കേന്ദ്രങ്ങളായി ഇവയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ എത്രയും വേഗം പരിഗണിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി സമാധാനപരമായ സമരങ്ങൾ ശക്തമാക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെയും അധികൃതരുടെയും ശ്രദ്ധയിൽ വിഷയം എത്തിക്കുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.





