ചെന്നൈ: കന്നി തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ അട്ടിമറി വിജയത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് ഭരണത്തിൽ 100 ദിവസങ്ങൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ പ്രവർത്തനശൈലി വ്യക്തമാക്കി മന്ത്രിയും അടുത്ത അനുയായിയുമായ ആധവ് അർജുന. ചെന്നൈയിൽ സംഘടിപ്പിച്ച 'ഇന്ത്യാ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ' സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി വിജയ് ദിവസേന 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും പുലർച്ചെ 4 മണിക്ക് തന്നെ മന്ത്രിമാരെ ഫോണിൽ വിളിച്ച് അതത് വകുപ്പുകളിലെ പ്രവർത്തന വിവരങ്ങൾ ആരായാറുണ്ടെന്നും ആധവ് അർജുന വെളിപ്പെടുത്തി.
അധികാരമേറ്റതുമുതൽ ജനവിധി ആഘോഷിക്കുന്നതിന് പകരം മുന്നിലുള്ള വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഓരോ വകുപ്പിലെയും പ്രശ്നങ്ങൾ നേരിടാനാണ് വിജയ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരണം ലഭിച്ചതിൽ യാതൊരുവിധ അഹങ്കാരവുമില്ലെന്നും ജനങ്ങളെ സേവിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒരു 'രാഷ്ട്രീയ സന്യാസി'യെന്നാണ് ആധവ് അർജുന വിശേഷിപ്പിച്ചത്. വിജയത്തിന് ശേഷവും ദിവസവും സെക്രട്ടേറിയറ്റിലെത്തുന്ന വിജയ്, വിജയാഘോഷങ്ങളിൽ മുഴുകാതെ ഭരണകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ പുലർത്തുന്നത്. തുടർന്ന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, ഓരോ വകുപ്പിലുമുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്, പ്രത്യേകിച്ച് അഴിമതി എങ്ങനെ ഇല്ലാതാക്കാം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം നിരന്തരം പരിശോധിക്കുന്നത്.
ഭരണമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ സാമ്പത്തിക ചോർച്ചകൾ തടയാനും ഭരണനിർവ്വഹണത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും വിജയ് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി ഉദ്യോഗസ്ഥ തലത്തിൽ നിലനിൽക്കുന്ന ഒന്നായതിനാൽ താഴേത്തട്ടിൽ ഇപ്പോഴും അഴിമതിയുണ്ടാകാമെന്ന് സമ്മതിച്ച മന്ത്രി, ഭരണസംവിധാനത്തെ മുകളിൽ നിന്ന് തന്നെ തിരുത്തിയെഴുതാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. സാമ്പത്തിക ചോർച്ചകൾ പൂർണ്ണമായി അവസാനിപ്പിക്കണമെന്നും പ്രവർത്തനങ്ങളിൽ സുതാര്യത കാത്തുസൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





