തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഉറച്ചുനിൽക്കുന്നതായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ വ്യക്തമാക്കി. ദീപ്തിയെപ്പോലുള്ള വ്യക്തികൾ പുതുതലമുറയെ വഴിതെറ്റിക്കുകയാണെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും, ഇക്കാര്യത്തിൽ ആവശ്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ പറഞ്ഞു.
തന്റെ കുടുംബത്തെപ്പോലും വലിച്ചിഴച്ച് സംസാരിച്ചതുകൊണ്ടാണ് അത്തരം മോശമായ രീതിയിൽ വീഡിയോ ചെയ്യേണ്ടി വന്നതെന്ന് ധന്യ വിശദീകരിച്ചു. ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി താൻ പോലീസിൽ ഏഴ് പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല. പോലീസ് ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ വീഡിയോയിലൂടെ നേരിട്ട് പ്രതികരിക്കാൻ നിർബന്ധിതയായതെന്നും അവർ അവകാശപ്പെട്ടു.
ദീപ്തി കല്യാണിയെയും അവരുടെ സുഹൃത്തിനെയും ലക്ഷ്യമിട്ട് ഹെലൻ ഓഫ് സ്പാർട്ട സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അധിക്ഷേപ വീഡിയോയെത്തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. സംഭവത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ദീപ്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസെടുത്തു. രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിട്ടുള്ളത്.





