തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രമുഖ ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിദിനെതിരെ പോലീസ് കേസെടുത്തു. രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തി തൃശ്ശൂർ സൈബർ പോലീസാണ് നടപടി സ്വീകരിച്ചത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ദീപ്തി കല്യാണി നേരിട്ട് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിത (BNS), ഐ.ടി ആക്ട്, കേരള പോലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവയിലെ ആറ് വ്യത്യസ്ത വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ദീപ്തി കല്യാണിയെയും അവരുടെ സുഹൃത്തിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ധന്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ദീപ്തിയും സുഹൃത്തും ചേർന്ന് പുതിയ തലമുറയെ വഴിതെറ്റിക്കുകയാണെന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് വീഡിയോയിലൂടെ ഉന്നയിച്ചത്.
തന്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഹെലൻ ഓഫ് സ്പാർട്ട നടത്തിയതെന്ന് ദീപ്തി പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനുമുമ്പ്, കഴിഞ്ഞ ജൂലൈ മാസത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഹെലൻ ഓഫ് സ്പാർട്ടയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തത് വാർത്തകളിൽ ഇടംനേടിയിരുന്നു.





