തിരുവനന്തപുരം: സൗദി അറേബ്യയിൽ പന്നിയിറച്ചി വിൽപ്പന നടത്തുന്ന ഹോട്ടൽ ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ റാപ്പർ വേടൻ സംസ്ഥാന പോലീസ് മേധാവിക്കും (ഡി.ജി.പി) സൈബർ പോലീസിനും പരാതി നൽകി. പരിപാടികൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ തനിക്കെതിരെ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തി അപവാദങ്ങൾ പടച്ചുവിടുകയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സൗദിയിൽ പന്നിയിറച്ചി വിൽക്കുന്ന റസ്റ്റോറന്റ് തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി വേണമെന്നാണ് വേടന്റെ ആവശ്യം. വിപിൻ വിജയൻ , അശോക് പെരുമേത്ത് , മജീദ് പി.എസ്.എം എന്നീ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾ വഴി താൻ പറഞ്ഞതോ ചെയ്തതോ എന്ന വ്യാജേന വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആക്ഷേപം. താൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വേടൻ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോലുള്ള ഒരു പൊതു മാധ്യമത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചത് തന്റെ വ്യക്തിപരമായ മാന്യതയ്ക്കും സാമൂഹിക പ്രതിച്ഛായയ്ക്കും കടുത്ത ദോഷമുണ്ടാക്കിയെന്നും, സമൂഹത്തിൽ മതസ്പർദ്ധയും സാമുദായിക ഭിന്നതകളും ഉണ്ടാക്കാൻ ഇത് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രസ്തുത ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യണമെന്നും വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.





