കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായി അഭിനയരംഗത്തെത്തി 'ക്വീൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ധ്രുവന്റെ സിനിമാ കരിയർ തകർത്തത് 'മാമാങ്കം' സിനിമയാണെന്ന് സെലിബ്രിറ്റി ട്രെയിനറായ ഷൈജൻ അഗസ്റ്റിൻ. പിന്നീട് മലയാളത്തിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോകേണ്ടി വന്ന ധ്രുവനെ, ഒരു വർഷം നീണ്ട കഠിനമായ ശാരീരിക മാറ്റങ്ങൾക്ക് ഒടുവിൽ സിനിമയിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്ന് 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
'ക്വീൻ' നൽകിയ വൻ വിജയത്തിന് തൊട്ടുപിന്നാലെയാണ് 'മാമാങ്കം' എന്ന പ്രോജക്ട് ധ്രുവനെ തേടിയെത്തിയത്. തുടക്കക്കാരനായ നടൻ ഇത്രയും നീണ്ട ഇടവേള എടുത്താൽ ഇൻഡസ്ട്രിയിൽ നിന്നും ഔട്ടായിപ്പോകുമെന്നും ഗ്യാപ്പ് ഇടരുതെന്നും ടൊവിനോ തോമസ് തന്നോട് പറഞ്ഞിരുന്നതായും, ഈ മുന്നറിയിപ്പ് താൻ ധ്രുവനെ അറിയിച്ചിരുന്നതായും ഷൈജൻ വ്യക്തമാക്കി. എന്നാൽ ചിത്രത്തിനായി ഒരു വർഷത്തോളം കഠിനമായ വർക്കൗട്ടുകളിലേക്കും പട്ടിണിയിലേക്കും ആ താരം മാറി. രാവിലെ ജിമ്മും വൈകുന്നേരം കളരിയുമായി നിരന്തരം പരിക്കുകൾ ഏറ്റുവാങ്ങി ആ ചിത്രത്തിനായി അദ്ദേഹം അത്യധ്വാനം ചെയ്തു.
എന്നാൽ ഒടുവിൽ നിർമ്മാതാവ് ധ്രുവനെ ആ സിനിമയിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്.ഒരു വർഷത്തോളം ആ സിനിമയ്ക്കായി കാത്തിരുന്ന് സമയം നഷ്ടപ്പെട്ട നടനെ മറ്റൊരു സിനിമ ചെയ്യാൻ പോലും അവർ അനുവദിച്ചില്ല. പുതിയ കരാറുകളുമായി വന്ന് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാനും കെട്ടിയിടാനും ശ്രമിച്ചു. ആ കരാറിൽ ഒപ്പിടരുതെന്ന് താൻ ധ്രുവനെ ഉപദേശിച്ചിരുന്നുവെന്നും ഷൈജൻ ഓർത്തെടുത്തു.
വലിയ ഹൈപ്പിൽ നിന്ന ഒരു പുതുമുഖ നടനെ ഒരു പ്രോജക്റ്റിന്റെ പേരിൽ എങ്ങനെ ഇല്ലാതാക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു അതെന്ന് ഷൈജൻ പറഞ്ഞു. 'ക്വീൻ' കഴിഞ്ഞ് ഇത്രയും വർഷങ്ങളായിട്ടും ധ്രുവന് മികച്ച വേഷങ്ങൾ ലഭിക്കാതെ പോയത് വേദനയുണ്ടാക്കുന്ന ഒന്നാണ്. ഇപ്പോഴും കഷ്ടപ്പാടുകൾ നേരിടുന്ന നല്ല മനുഷ്യനായ ധ്രുവൻ സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.





