കൊച്ചി: കഴിഞ്ഞ രണ്ട് വർഷക്കാലം കടുത്ത മാനസിക പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. അവതാരക ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻപങ്കാളിയുമായുള്ള ബന്ധത്തെക്കുറിച്ചും അതിലൂടെ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.
വിക്രം നായകനായ ചിത്രത്തിലെ 'അന്യൻ' എന്ന കഥാപാത്രത്തെപ്പോലെയായിരുന്നു താൻ പ്രണയിച്ച വ്യക്തിയെന്ന് അനുപമ വ്യക്തമാക്കി. ചില അവസരങ്ങളിൽ 'റെമോ'യെപ്പോലെയും മറ്റു സന്ദർഭങ്ങളിൽ 'അന്യനെ'പ്പോലെയുമായിരുന്നു അയാളുടെ പെരുമാറ്റം. ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്ന് കാണിച്ച് കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് പ്രണയതകർച്ചയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
താൻ നേരിട്ടത് നിശ്ശബ്ദമായ നാർസിസ്റ്റിക് ചൂഷണമാണെന്നും, ആ മഞ്ഞ വസ്ത്രം ധരിച്ച ചിത്രത്തിന് പകരം തന്റെ ചിത്രത്തോടൊപ്പം 'റെസ്റ്റ് ഇൻ പീസ് അനുപമ, ആത്മഹത്യ ചെയ്തു' എന്നാണ് കുറിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ വലിയ തോതിൽ സ്നേഹം ലഭിക്കുമായിരുന്നുവെന്നും നടി പറഞ്ഞു. വേർപിരിയൽ നടന്ന് ഒരു മാസത്തിലേറെയായി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള സ്റ്റാഫിനും ഈ ബന്ധം അനുയോജ്യമല്ലെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നു. താൻ ആളുകളിൽ നിന്ന് ഉൾവലിയുന്നതായി അവർ മനസ്സിലാക്കിയിരുന്നു. മറ്റുള്ളവരെ വരുതിയിലാക്കാൻ ആഗ്രഹിക്കുന്ന ഇത്തരം ആളുകൾ തുടക്കത്തിൽ ശാന്തരും ആകർഷകരുമായി അഭിനയിക്കുകയും പിന്നീട് ബലഹീനതകൾ മനസ്സിലാക്കി ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് അനുപമ ചൂണ്ടിക്കാട്ടി.
ഒന്നോ രണ്ടോ കൂടിക്കാഴ്ചകൾക്ക് ശേഷം കുടുംബത്തെ പരിചയപ്പെടുത്തുകയും മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയം നടത്താൻ തിടുക്കം കൂട്ടുകയും ചെയ്തു. പണക്കൊതിയെന്ന് വിളിക്കുന്നവർ മനസ്സിലാക്കേണ്ടത്, വിവാഹനിശ്ചയത്തിൽ നിന്ന് താൻ പിന്മാറിയില്ലായിരുന്നുവെങ്കിൽ അത് വിവാഹത്തിലേക്കും തുടർന്ന് വിവാഹമോചനത്തിലേക്കും എത്തുമായിരുന്നുവെന്നാണ്. കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് താനാണ് ആ നീക്കം തടഞ്ഞത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ 'ഡ്രാഗന്റെ' പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നതും മറ്റ് നിരവധി പ്രോജക്ടുകൾ നിരസിക്കേണ്ടി വന്നതും ജീവിതത്തിലും കരിയറിലും ആ വ്യക്തി കൊണ്ടുവന്ന അമിത നിയന്ത്രണങ്ങൾ കാരണമാണെന്ന് താരം വെളിപ്പെടുത്തി.





