കാഠ്മണ്ഡു: മിന്നൽ പ്രളയം താണ്ഡവമാടിയ നേപ്പാളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടന്നു. മരണസംഖ്യ 734 ആയി ഉയർന്നതായാണ് ഒടുവിലത്തെ കണക്കുകൾ. ഹിമതടാകം പൊട്ടി കൂടുതൽ അപകടമുണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനിടെ, കാണാതായ 3000-ത്തിലധികം ആളുകൾക്കായി രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവരിൽ ഏഴ് മലയാളികളുൾപ്പെടെ 278 ഇന്ത്യക്കാരുമുണ്ട്. അതേസമയം, ടിബറ്റ് പ്രദേശത്ത് 49 ഇന്ത്യക്കാരടക്കം ആകെ 261 വിദേശ പൗരന്മാരെ കണ്ടെത്താനുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഉത്തർപ്രദേശിലും മധ്യപ്രദേശിലും അതിശക്തമായ മഴ തുടരുകയാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പാർപ്പിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും വെള്ളത്തിൽ മുങ്ങി. ചിത്രകൂട് മേഖലയിൽ സൈനിക ഹെലികോപ്റ്ററുകൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മധ്യപ്രദേശിലെ നാല് ജില്ലകളിൽ വെള്ളപ്പൊക്കം കനത്ത നാശനഷ്ടം വിതച്ചു.
അതിനിടെ, ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ വ്യോമസേനാ വിമാനവും ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് തിരിച്ചു. പുതപ്പുകൾ, ടാർപോളിൻ, സ്ലീപ്പിംഗ് ബാഗുകൾ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യവസ്തുക്കളാണ് സി-130 വിമാനത്തിൽ ദുരന്തഭൂമിയിലേക്ക് എത്തിക്കുന്നത്.
നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിപ്പോയ 36 മലയാളികൾ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. പുലർച്ചെ 2:15-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ വന്നിറങ്ങിയത്. ഒരാഴ്ചത്തെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി നേപ്പാളിൽ സന്ദർശനം നടത്തിയ കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് സ്വദേശികളാണ് തിരിച്ചെത്തിയത്.





