കൊച്ചി: യൂറോപ്പ് ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് കീഴടക്കി മലയാളികളുടെ അഞ്ചംഗ പർവതാരോഹക സംഘം. 2026 ഓഗസ്റ്റ് 15-നാണ് സമുദ്രനിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരമുള്ള ഈ കൊടുമുടിയുടെ നെറുകയിൽ സംഘം വിജയക്കൊടി പാറിച്ചത്. വയനാട് സ്വദേശികളായ എസ്. ശേഷാദ്രി (35), ടി.ജെ. മാർസ് (74), എം.പി. മുരളീധരൻ (66), കോഴിക്കോട് സ്വദേശിനി ജി.ജെ. അഗിന സൂര്യ, മലപ്പുറം സ്വദേശി പി. അതിഫ് എന്നിവരടങ്ങുന്നതായിരുന്നു ഈ പര്യവേഷണ സംഘം. ഇതിൽ അഗിന സൂര്യയാണ് സംഘത്തിലെ ഏക വനിതാ പർവതാരോഹക.
മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കൊടുംകാറ്റിനെ അതിജീവിച്ചാണ് മലയാളി സംഘം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതിലൂടെ മൗണ്ട് എൽബ്രൂസ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഭാരതീയൻ എന്ന അപൂർവ്വ റെക്കോർഡ് 74-കാരനായ ടി.ജെ. മാർസ് തന്റെ പേരിൽ കുറിച്ചു. മുൻപ് 59 വയസ്സുള്ള വ്യക്തിയുടെ പേരിലായിരുന്നു ഈ റെക്കോർഡ് നിലനിന്നിരുന്നത്. സംഘത്തിലുണ്ടായിരുന്ന 66 വയസ്സുകാരനായ എം.പി. മുരളീധരനും ടി.ജെ. മാർസും മുൻപ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോയും വിജയകരമായി കീഴടക്കിയിട്ടുണ്ട്.
ശരിയായ പരീശീലനം, ചിട്ടയായ തയ്യാറെടുപ്പുകൾ, കൃത്യമായ മാർഗ്ഗനിർദ്ദേശം, കൂട്ടായ്മ എന്നിവയുണ്ടെങ്കിൽ ഏത് പ്രായത്തിലുള്ളവർക്കും ഉയർന്ന കൊടുമുടികൾ കീഴടക്കാൻ സാധിക്കുമെന്ന വലിയ സന്ദേശമാണ് ഈ ദൗത്യം നൽകുന്നതെന്ന് പര്യവേഷണ സംഘത്തലവൻ എസ്. ശേഷാദ്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.





