കാഠ്മണ്ഡു: നേപ്പാളിൽ നാശം വിതച്ച മിന്നൽ പ്രളയത്തിലെ ആകെ മരണസംഖ്യ 626 ആയി ഉയർന്നു. ഉത്തർപ്രദേശിലെ നദീതീരങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് നേപ്പാളിലെ ദുരന്തത്തിൽപ്പെട്ടവരുടേതാകാമെന്നാണ് കരുതുന്നത്. യു.പി തീരപ്രദേശങ്ങളിൽ നിന്ന് ഇതുവരെ പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു. ഗണ്ഡക് നദിയിലൂടെ അഴുകിയ നിലയിൽ ഒഴുകിയെത്തിയ ഇവ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട 114 ഇന്ത്യക്കാരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 187 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ത്രിശൂലിയിലെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
തിരിച്ചറിയാൻ സാധിക്കാത്ത 229 മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കാനാണ് അധികൃതരുടെ നീക്കം. ചിത്വാനിൽ നിന്ന് കണ്ടെടുത്ത 233 മൃതദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ നശിച്ചുതുടങ്ങിയതിനാൽ പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അവകാശികളില്ലാത്തവ കൂട്ടത്തോടെ ദഹിപ്പിക്കാൻ തീരുമാനിച്ചത്. ഡി.എൻ.എ സാംപിളുകൾ ശേഖരിച്ചതിനു ശേഷം ഭരത്പൂർ ദേവഘട്ടിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ആശുപത്രികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ മതിയായ ഇടമില്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.





