കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. മദൻ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചേതനയറ്റ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ ഊരിയെടുക്കുന്നതും, മൃതദേഹം മുടിയിലും മരപ്പലകകളിലും പിടിച്ച് തറയിലൂടെ ക്രൂരമായി വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടിബറ്റിൽ സംഭവിച്ച വൻ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഈ മൃതദേഹം നാരായണി നദിയിലൂടെ ഒഴുകിയെത്തിയത്.
മരിച്ച സ്ത്രീയുടെ കാതുകളിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ ഇരുവരും ചേർന്ന് ബലമായി ഊരിയെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ചിത്വാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വീഡിയോ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ്, ഭാരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1ലെ പൊഖാറ ബസ് പാർക്ക് പരിസരത്തുനിന്നാണ് വ്യാഴാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തത്. നവൽപരാസി ബിനായി ത്രിവേണി ഗ്രാമപാലിക സ്വദേശിയും ഭാരത്പൂരിലെ അമ്മാവന്റെ വീട്ടിൽ താമസക്കാരനുമായ മദൻ ഗുരുങ് (25), സുൻസാരി ചന്ദബേല മുനിസിപ്പാലിറ്റി സ്വദേശിയും നിലവിൽ ഭാരത്പൂരിൽ കഴിയുന്നതുമായ ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായതെന്ന് ജില്ലാ പോലീസ് കാര്യാലയം അറിയിച്ചു.
ഭോട്ടെ കോശി നദിയിലെ കനത്ത പ്രളയത്തെത്തുടർന്ന് നാരായണി, ത്രിശൂലി നദീതീരങ്ങളിൽ അടിഞ്ഞ മൃതദേഹങ്ങൾ വീണ്ടെടുക്കാനും തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നുവെന്ന ആക്ഷേപങ്ങൾ ശക്തമായതോടെ മേഖലയിൽ പോലീസ് സുരക്ഷയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ ഇത്തരം മോഷണമോ കൊള്ളയോ മനുഷ്യത്വരഹിതമായ മറ്റ് അനിഷ്ട സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വിവരം അറിയിക്കണമെന്ന് ചിത്വാൻ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.





