ടോക്കിയോ: ജപ്പാനിലെ ഫ്യൂജി പർവ്വതത്തിലേക്ക് കുടുംബത്തോടൊപ്പം നടത്തിയ ട്രെക്കിങ്ങിനിടെ ക്ഷീണിതനായ ഏഴ് വയസ്സുള്ള മകനെ തനിച്ചാക്കി യാത്ര തുടർന്ന പിതാവിന് പോലീസിന്റെ കർശന താക്കീത്. ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ ഈ പർവ്വതത്തിന്റെ പകുതിയിലധികം ഉയരത്തിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8,200 അടി (2,500 മീറ്റർ) ഉയരത്തിലുള്ള ഒരു കുടിലിൽ വ്യാഴാഴ്ച കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് അവിടെയുണ്ടായിരുന്ന ഒരു തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.തുടർന്ന് ഇയാൾ വിവരം പോലീസിനെ അറിയിച്ചു.
പിതാവിനും മൂത്ത സഹോദരനുമൊപ്പമാണ് കുട്ടി പർവ്വതാരോഹണത്തിന് എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. നടന്നു തളർന്ന കുട്ടി യാത്ര തുടരാൻ വിസമ്മതിച്ചതോടെ അവിടെ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫുജിനോമിയ ട്രയലിന്റെ ആറാമത്തെ സ്റ്റേഷനിലുള്ള ബെഞ്ചിൽ കാത്തിരിക്കാൻ കുട്ടിയോട് നിർദ്ദേശിച്ച ശേഷം പിതാവും സഹോദരനും കയറ്റം തുടർന്നു.
അഞ്ച് മണിക്കൂറുകൾക്ക് ശേഷം ഇരുവരും തിരിച്ചെത്തിയപ്പോൾ കുട്ടിയെ സുരക്ഷിതമായി പോലീസ് സംരക്ഷണയിൽ കണ്ടെത്തുകയും പിതാവിന് കൈമാറുകയും ചെയ്തു. പിതാവിന്റെ ഈ അശ്രദ്ധമായ നടപടി ക്രിമിനൽ ബാധ്യതയായി കണക്കാക്കാവുന്ന കുറ്റമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.





