തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വിതരണത്തിൽ 900 മെഗാവാട്ടിന്റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ രാത്രി സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം അനിവാര്യമായി വരുമെന്നാണ് ബോർഡിന്റെ അറിയിപ്പ്.
ഉയർന്ന തോതിലുള്ള ഉപഭോഗം രേഖപ്പെടുത്തിയിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിയന്ത്രണങ്ങളൊന്നും ഇല്ലാതെ മുന്നോട്ടുപോകാൻ സാധിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ രാത്രികാല ആവശ്യകത 5348 മെഗാവാട്ടായിരുന്നു. 99.39 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ആകെ ഉപഭോഗം.
സെപ്റ്റംബർ മാസത്തിലെ 18 ദിവസങ്ങൾക്കിടയിൽ കേവലം മൂന്ന് രാത്രികളിൽ മാത്രമാണ് പവർകട്ട് ഒഴിവാക്കാൻ സാധിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ ഉപഭോഗം കുറഞ്ഞതും പവർ എക്സ്ചേഞ്ച് മുഖേനയുള്ള ലഭ്യത ഉയർന്നതുമാണ് ആ ദിവസങ്ങളിൽ തുണയായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അധിക വൈദ്യുതി എത്തിക്കുന്നതിനായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.





